ചെങ്കോട്ട സ്ഫോടനം; ലക്ഷ്യമിട്ടത് തിരക്കുള്ളിടത്ത് സ്‌ഫോടക വസ്തു നിറച്ച് അത്യാധുനികമായ ഡ്രോൺ ആക്രമണം; വിവരം പുറത്ത്

ന്യൂഡൽഹി: പരമാവധി നാശം വരുത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ ഭാഗത്ത് സ്‌ഫോടക വസ്തു നിറച്ച് ഡ്രോണ്‍ ആക്രമണം നടത്താനായിരുന്നു ചെങ്കോട്ടയിൽ ഭീകരർ നടത്താനിരുന്നതെന്ന് സൂചന. ഇതിന്റെ ഭാഗമായി ചെറിയ റോക്കറ്റുകൾ നിർമ്മിക്കാൻ തയ്യാറാക്കിയിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്ത ഡാനിഷ് എന്ന ജാസിർ ബിലാൽ ഡ്രോണുകളിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്നും ഇതിനോടകം കണ്ടെത്തി.
ഡ്രോൺ ബാറ്ററിക്കൊപ്പം ബോംബുകളും സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു. ശ്രീനഗറിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. ചാവേറായ ഉമറുമായി ജസിർ അടുത്ത് പ്രവർത്തിച്ചിരുന്നതായാണ് വിവരം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് നിവാസിയായ വാനി, സ്‌ഫോടനത്തിന് മുമ്പ് ഡ്രോണുകളും റോക്കറ്റുകളും നിർമിക്കാൻ ശ്രമിച്ച് ഭീകരാക്രമണങ്ങൾ നടത്തുന്നതിന് സാങ്കേതിക സഹായം നൽകിയതായി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ സജീവമായി പ്രവർത്തിച്ചയാളായിരുന്നു ജസിറെന്നും എൻഐഎ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ലുക്‌മാൻ (50), വിനയ് പതക് എന്നിവരാണ് ഇന്ന് മരണമടഞ്ഞത് (50). ഇരുവരും ഡൽഹി എൽഎൻജെപി ആശുപത്രിയിലായിരുന്നു.









0 comments