ബ്രിക്സ് ഉച്ചകോടി: സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനാൽ സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി ഡൽഹി പൊലീസ്. സുരക്ഷ ക്രമീകരണത്തിൻറെ ഭാഗമായി പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ കൈകടത്താനാണ് പൊലീസ് ശ്രമിക്കുന്നത്. സുരക്ഷാ ഭീഷണികൾ, തെറ്റായ വിവരങ്ങൾ പങ്കുവെക്കൽ, ക്രമസമാധാനത്തിന് കാരണമായേക്കാവുന്ന പോസ്റ്റുകൾ എന്നിവ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഉച്ചകോടിക്കിടെ ഉണ്ടായേക്കാവുന്ന 'സൈബർ കുറ്റകൃത്യങ്ങൾ' തടയാനാണ് ലക്ഷ്യമിടുന്നതെന്നാണ് പൊലീസിൻറെ ന്യായീകരണം.
എക്സ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളും പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിഷേധങ്ങൾ, വർഗീയ സംഘർഷങ്ങൾ, ഭീഷണികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ആയുധങ്ങളുടെ പ്രദർശനം, വ്യക്തിഹത്യ, വ്യാജ വാർത്തകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കീവേഡുകളും ഹാഷ്‌ടാഗുകളും ഉപയോഗിച്ചാണ് നിരീക്ഷണം. ആക്ഷേപപരമായതോ സുരക്ഷാ ഭീഷണിയുള്ളതോ ആയ ഉള്ളടക്കങ്ങൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്യും. അതേസമയം വിദ്വേഷപ്രസംഗങ്ങളോ ക്രിമിനൽ പ്രവർത്തനങ്ങളോ ആണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം. സൈബർ കുറ്റകൃത്യങ്ങളും വ്യാജവാർത്തകളും തടയാനെന്ന വ്യാജേന വിമർശനങ്ങളെ അടിച്ചമർത്താനാണ് ഡൽഹി പൊലീസ് ശ്രമിക്കുന്നത്.









0 comments