ഊണിന് 110, ദോശയ്ക്ക് 30: യാത്രാച്ചെലവിനൊപ്പം ഭക്ഷണച്ചെലവും കൂടും, നിരക്കുകള്‍ വിര്‍ധിപ്പിച്ച് റെയിൽവേ

തിരുവനന്തപുരം : റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ നിന്ന് ഭക്ഷണം വാങ്ങാൻ ഇനി കൂടുതൽ തുക നൽകണം. യൂണിറ്റുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ നിരക്ക് വർധിപ്പിച്ചു. അഞ്ച് രൂപ മുതൽ 15 രൂപ വരെയാണ് വിവിധ ഭക്ഷണസാധനങ്ങൾക്ക് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പ്രഭാത ഭക്ഷണത്തിനും ചായക്കടികൾക്കും ഉച്ചഭക്ഷണത്തിനുമെല്ലാം വില വർധിച്ചു. ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ കൊമേഴ്സ്യൽ ബ്രാഞ്ചാണ് നിരക്ക് പരിഷ്കരിച്ചത്. ദക്ഷിണ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിക് കാറ്ററിങ് യൂണിറ്റുകളിൽ ലഭിക്കുന്ന 38 വിഭവങ്ങളുടെയും 22 പ്രാദേശിക വിഭവങ്ങളുടെയും നിരക്ക് പരിഷ്കരിച്ചു. എട്ട് പുതിയ വിഭവങ്ങളും ഉൾപ്പെടുത്തി.
മീൻ കറിക്കൊപ്പമുള്ള ഊണിന് ഇനി 110 രൂപ നൽകണം. 95 രൂപയായിരുന്ന ഊണിന് 15 രൂപയാണ് കൂടിയത്. ഇഡ്ലി, ചട്ണി/സാമ്പാർ എന്നിവയ്ക്ക് അഞ്ച് രൂപ കൂടി 25 രൂപയായി. ഉഴുന്നുവട, മസാല വട, മസാല ദോശ, റവ ദോശ, റവ ഉപ്പുമാവ്, ഊത്തപ്പം, തൈരുവട, ഉള്ളി പക്കാവട, തക്കാളി/വെജിറ്റബിൾ സൂപ്പ്, തേങ്ങാച്ചോറ്, പൊങ്കൽ, വിവിധ തരം ബജ്ജികൾ, വടകൾ, പുട്ട് എന്നിവയ്ക്കെല്ലാം അഞ്ച് രൂപ വീതം കൂട്ടി വില 30 രൂപയാക്കി. വെജിറ്റബിൾ കട്‌ലറ്റിനും ബർഗറിനും ചീസ് സാൻഡ്‌വിച്ചിനും 10 രൂപ കൂട്ടി. നിലവിൽ 50, 55, 60 എന്നിങ്ങനെയാണ് ഇവയുടെ പുതുക്കിയ നിരക്ക്. ഓംലറ്റിന് 10 രൂപ കൂടി 45 ആയി. മുട്ടക്കറിക്ക് 60 രൂപയായി.
ജനങ്ങൾ കൂടുതലായി വാങ്ങുന്ന ഇടിയപ്പം, അപ്പം, കടല കറി, പത്തിരി, പുട്ട്, കപ്പ എന്നിവയ്ക്കെല്ലാം അഞ്ച് രൂപ വീതം വർധിച്ചു. ചിക്കൻ കറി- 90, ചിക്കൻ ഫ്രൈഡ് റൈസ്- 105, ചില്ലി ചിക്കൻ- 125, എഗ് ഫ്രൈഡ് റൈസ് - 80, വെജിറ്റബിൾ നൂഡിൽസ് - 60 എന്നിങ്ങനെയാണ് മറ്റ് വിലകൾ.









0 comments