യുപിഐ ഫീസ്: അന്തിമ വിജ്ഞാപനം ഉടൻ; നേട്ടം ബാങ്കുകൾക്കും പേയ്‌മെന്റ് ആപ്പുകൾക്കും

Image Credit : AFP
ന്യൂഡൽഹി : യുപിഐ ഇപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ഫീസ് ഏർപ്പെടുത്താനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക്. എൻപിസിഐയുടെ നേതൃത്വത്തിലുള്ള സമിതി യുപിഐ ഫീസ് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. ഈ പണമിടപാടുകൾക്ക് ഈടാക്കുന്ന ഫീസ് പകുതിയിലധികവും ഉപയോക്താവിന്റെ ബാങ്കുകൾക്ക് ലഭിക്കുന്ന രീതിയിലാണ് പുതിയ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ സാധാരണക്കാരുടെ പോക്കറ്റടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സർക്കാരിന്റെ യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം.
പുതിയ റിപ്പോർട്ടുകൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഈ തുകയുടെ 40 ശതമാനം പണം അയക്കുന്ന ഉപഭോക്താവിന്റെ ബാങ്കിനാണ് ലഭിക്കുക. ബാക്കി വരുന്ന 60 ശതമാനം ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾക്കും നൽകും. എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് ഇതിലൂടെ മാത്രം പ്രതിവർഷം 3,000 കോടി രൂപയുടെ അധികലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
യുപിഐ സേവനങ്ങളെ പൂർണമായും സൗജന്യമല്ലാതാക്കുന്നതിന് നിയമപരമായ അടിത്തറയൊരുക്കുന്ന ബില്ലിന് കേന്ദ്രസർക്കാർ രൂപം നൽകിയിരുന്നു. ഇതിനായി പാർലമെന്റിൽ വലിയ ചർച്ചകളില്ലാതെ ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബിൽ പാസാക്കുകയും ചെയ്തു. യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ പാടില്ലെന്ന പഴയ വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. യുപിഐ സംവിധാനം സൗജന്യമായി നിലനിർത്താൻ റിസർവ് ബാങ്കിന്റെ കൈവശം ആവശ്യത്തിലധികം പണമുണ്ടെന്നിരിക്കെയാണ് ഫീസ് ഈടാക്കാൻ ഒരുങ്ങുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന് യുപിഐ സേവനം സൗജന്യമായി ആരംഭിച്ചശേഷം അതിൽ ഫീസ് ഏർപ്പെടുത്തുന്ന നയം തീർത്തും ജനദ്രോഹപരമാണ്.









0 comments