കാർ ലോൺ വെരിഫിക്കേഷന് സഹായിച്ചില്ല; പിതാവിന് നേരെ തോക്ക് ചൂണ്ടി യുവതി

ഗാസിയാബാദ്: കാർ ലോൺ വെരിഫിക്കേഷനിൽ സഹായിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവിന് നേരെ തോക്ക് ചൂണ്ടിയെന്ന് പരാതിയിൽ യുവതിക്കെതിരെ കേസെടുത്തു. ഗാസിയാബാദിലെ സാഹിബാബാദിലാണ് സംഭവം. പിതാവ് ഹിതേഷ് തോമറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മകൾ പ്രിയങ്കയ്ക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സെപ്തംബർ എട്ടിന് വൈകിട്ട് അഞ്ചോടെ പ്രിയങ്ക സുഹൃത്തിനൊപ്പം വൃന്ദാവൻ ഗാർഡൻ കോളനിയിലെ പിതാവിന്റെ വീട്ടിലെത്തി. കാർ ലോൺ അപേക്ഷയ്ക്കായി പഴയ വിലാസം സ്ഥിരീകരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പിതാവ് വിസമ്മതിച്ചതോടെ വാക്കുതർക്കമുണ്ടായി. ഇടപെട്ട സഹോദരഭാര്യയുമായും യുവതി ഏറ്റുമുട്ടിയെന്നാണ് പരാതി.
തുടർന്ന് സ്ഥലത്തുനിന്ന് പോയ യുവതി ഏകദേശം 25 മിനിറ്റിനുശേഷം വീണ്ടും തിരിച്ചെത്തി വീടിന്റെ പ്രധാന ഗേറ്റ് തകർത്ത് അകത്ത് കയറിയെന്നും പിതാവിന്റെ നെഞ്ചിലേക്ക് പിസ്റ്റൾ ചൂണ്ടിയെന്നും പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച സഹോദരഭാര്യയ്ക്കുനേരെയും തോക്ക് ചൂണ്ടിയതോടെ ഇരുവരും വീടിന്റെ മുകളിലത്തെ നിലയിലേക്ക് ഓടിയെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രിയങ്കയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അവർ ഒളിവിലാണെന്നും സാഹിബാബാദ് എസിപി അമിത് സക്സേന പറഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ പങ്കും പൊലീസ് പരിശോധിക്കുകയാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.








0 comments