വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താനോ? ഡൽഹി പൊലീസിന്റെ പ്രതിരോധ തടങ്കൽ അധികാരം നീട്ടി

ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം ഡൽഹി പൊലീസ് കമീഷണർക്ക് പ്രത്യേക അധികാരങ്ങൾ നൽകി കേന്ദ്രം. തടങ്കലിൽ വയ്ക്കാനുള്ള അധികാരം നൽകുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഓരോ മൂന്ന് മാസത്തിലും നടത്തുന്ന ഒരു ത്രൈമാസ അധികാര വിപുലീകരണം മാത്രമാണിതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. എന്നാൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താനും വിദ്യാർഥികൾക്ക് നേരെ നടപടിയെടുക്കാനുമാണ് നീക്കമെന്നും ആരോപണണ്ട്. ഈ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പൊലീസ് എക്സിൽ കുറിച്ചു.
നിലവിലെ ഉത്തരവ് പ്രകാരം ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാറിനാണ് കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നത്. ഭാവിയിൽ കുറ്റകൃത്യങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നവരെ മുൻകരുതൽ എന്ന നിലയിൽ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നിയമപരമായ അധികാരമാണിത്. ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെ മൂന്ന് മാസത്തേക്കാണ് പ്രതിരോധ തടങ്കൽ അധികാരങ്ങൾ നൽകിയിട്ടുള്ളത്.
സിജെപി പ്രതിഷേധങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ജൂലൈ 7നാണ് നിലവിലെ പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന പൊലീസ് പറയുന്നു. യാതൊരുവിധ പ്രത്യേക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ എടുത്ത തീരുമാനമല്ലെന്നാണ് ഡൽഹി പൊലീസ് എക്സിൽ കുറിച്ചിരിക്കുന്നത്. 1980-ലെ ദേശീയ സുരക്ഷാ നിയമപ്രകാരം, കുറ്റം ചുമത്തപ്പെട്ടിട്ടില്ലെങ്കിലും 12 ദിവസം മുതൽ 12 മാസം വരെ ഒരാളെ തടങ്കലിൽ വെക്കാൻ അനുവദിക്കുന്നതാണ് ഈ നിയമം. ഡൽഹി ഗവർണർ തരൺജിത് സിങ് സന്ധുവാണ് ഈ തടങ്കൽ അധികാരങ്ങൾ പൊലീസ് മേധാവിക്ക് കൈമാറിയത്.
പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ചയാണ് അനുരാഗ് കുമാറിനെ ഡൽഹി പൊലീസ് കമീഷണറായി തിരക്കിട്ട് നിയമിച്ചത്. നിലവിലുണ്ടായിരുന്ന കമീഷണർ സതീഷ് ഗോൾച്ചയെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. 20നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ പാർലമെന്റ് മാർച്ച്. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അതി ക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. ഇതിനെതിരെ രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്.










0 comments