ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം: എകെജി ഭവനിൽ ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിൽ പ്രതികാര നടപടിയായി എസ്എഫ്ഐ ജോ. സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം. എകെജി ഭവനിൽ ഡൽഹി പൊലീസെത്തി. വനിത പൊലീസ് ഉൾപ്പെടെ എകെജി ഭവനിലെത്തിയിട്ടുണ്ട്. എന്നാൽ അറസ്റ്റിലേക്ക് നയിക്കുന്നതിന്റെ പിന്നിലെ യഥാർഥ കാരണം എന്തെന്ന് വ്യക്തമാക്കാൻ പൊലീസ് തയാറാകുന്നില്ല.
സ്വകാര്യ വാഹനത്തിൽ യൂണിഫോം ധരിക്കാതെയാണ് പൊലീസ് എത്തിയത്. വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ അറസ്റ്റ് ചെയ്യണെമെന്ന് അറിയിച്ചാണ് പൊലീസ് എത്തിയത്. എന്നാൽ ഔദ്യോഗിക രേഖകളില്ലാതെ ഐഷിയെ അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് സിപിഐ എം നേതാക്കൾ അറിയിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ജോൺ ബ്രിട്ടാസ് എം പി എന്നിവർ സ്ഥലത്തെത്തി.
വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ കുറ്റക്കാരായി ചിത്രീകരിച്ച് ആർഎസ്എസ് മുഖപത്രമായ ഒർഗനൈസർ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് നീക്കം. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ഒരു തരത്തിലുള്ള പ്രതികാര നടപടികളും ഉണ്ടാവില്ല എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ മുമ്പ് പങ്കെടുത്ത സമരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.










0 comments