print edition ജാതിവിവേചനത്തിനെതിരെ എസ്‌എഫ്‌ഐ മാർച്ച് ; വിദ്യാർഥികളെ വളഞ്ഞിട്ടാക്രമിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി
സർവകലാശാലകളിലെ ജാതിവിവേചനത്തിന് അറുതിവരുത്തണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനുനേരെ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്റെ അതിക്രമം. പെൺകുട്ടികൾ ഉൾപ്പെടെ നൂറിലധികം വിദ്യാർഥികളെ വലിച്ചിഴച്ചു.
എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷ്, പ്രസിഡന്റ് സൂരജ് ഇളമൺ, കേന്ദ്ര കമ്മിറ്റിയംഗം എം എൽ അഭിജിത്ത് എന്നിവർക്ക് മർദനമേറ്റു. മാധ്യമപ്രവർത്തകരെയും കൈയ്യേറ്റം ചെയ്‌തു. ജാതി വിവേചനം ചെറുക്കുന്നതിന് യുജിസി പുറപ്പെടുവിച്ച ചട്ടങ്ങൾ ശക്തിപ്പെടുത്തുക, രോഹിത് ആക്‌ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.
വൻ സുരക്ഷാ സന്നാഹവുമായി എത്തിയ പൊലീസ് വിദ്യാർഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തുനീക്കി. ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെ നൂറോളം വിദ്യാർഥികൾ പ്ലക്കാർഡുകളുമായി മന്ത്രാലയത്തിന്റെ മുന്നിലേക്കെത്തി. ഇവരെ ക്രൂരമായി നേരിട്ട പൊലീസ് വലിച്ചിഴച്ച് അറസ്റ്റുചെയ്തു. പ്രതിഷേധിക്കാനുള്ള അവകാശം പോലും മോദി സർക്കാരിന് കീഴിൽ നിഷേധിക്കപ്പെട്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ആക്രമണത്തെ അപലപിക്കുന്നതായും എല്ലാ വിദ്യാർഥികൾക്കും നീതി, തുല്യത എന്നിവ ഉറപ്പാകുംവരെ പ്രതിഷേധം തുടരുമെന്നും എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments