ഡൽഹിയിൽ ഹോസ്റ്റൽ തകർന്ന് 4 മരണം; കെട്ടിടം ഉടമക്കെതിരെ കേസെടുത്തു

Image Credit : Facebook/The Times of India
ന്യൂഡൽഹി : സത്യ നികേതന് സമീപം ഹോസ്റ്റൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 4 ആയി. പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്.. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇരുപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് കെട്ടിടം തകർന്നത്.
ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്താണ് ഈ കെട്ടിടം സ്ഥിതിചെയ്തിരുന്നത്. ഏകദേശം 40 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള കെട്ടിടമാണ് ഇന്ന് ഉച്ചയ്ക്ക് തകർന്നു വീണത്. സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്.
രാത്രിയിലും യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ്, ഫയർ സർവീസ്, ഡൽഹി പൊലീസ്, മറ്റ് ഏജൻസികൾ എന്നിവർ സംയുക്തമായാണ് സംഭവസ്ഥലത്ത് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ഞായറാഴ്ചയായതിനാൽ ഏകദേശം 30-40 വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. എന്നാൽ അധികൃതർ ഇതുവരെ യഥാർഥ കണക്ക് സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് നിലകളുണ്ടായിരുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹോസ്റ്റൽ ഡെയ്സ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന പി ജി കെട്ടിടമാണ് തകർന്നത്. ഇതിനോട് ചേർന്നുള്ള മറ്റൊരു കെട്ടിടവും തകർന്നിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികളുടെ രക്ഷിക്കൂ എന്ന നിലവിളി കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനിടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥി പകർത്തിയ വീഡിയോ പുറത്തുവന്നതോടെ അപകടത്തിന്റെ വ്യാപ്തി രാജ്യത്തെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.









0 comments