സ്മാർട്ട് മീറ്റർ പദ്ധതി; ഉപഭോക്താക്കൾക്ക് അധികഭാരം ഒഴിവാക്കുന്ന കാപ്പക്സ് മാതൃക

തിരുവനന്തപുരം : കെഎസ്ഇബിയുടെ സ്മാർട്ട് മീറ്റർ പദ്ധതി അട്ടിമറിക്കാനും കോർപ്പറേറ്റ് കൊള്ളക്ക് വഴിതുറക്കാനും യുഎഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങളുടെ മുനയൊടിച്ച് ടെണ്ടർ ഫിനാൻസ് ബിഡ് തുറന്നു. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്മാർട്ട് മീറ്റർ ടെൻഡർ ഉറപ്പിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ കൊണ്ടുവന്ന കാപ്പക്സ് മാതൃക ശരിവെക്കുന്നതാണ് പുതിയ ടെൻഡർ. അമ്പത് ലക്ഷം മീറ്ററുകൾക്കായി വിളിച്ച ടെൻഡറിൽ ഏകദേശം 1,399 കോടി രൂപയ്ക്കാണ് ഗ്രിഡ്ക്രെസ്റ്റ് കരാർ സ്വന്തമാക്കിയത്. ഇതനുസരിച്ച് ശരാശരി ഒരു മീറ്ററിന് വെറും 2,800 രൂപ മാത്രമാണ് ചെലവ് വരുന്നത്.
കരാർ കമ്പനി മുഴുവൻ തുകയും ചെലവഴിച്ച ശേഷം മീറ്റർ സ്ഥാപിക്കുകയും, ചെലവായ തുക ഗഡുക്കളായി തിരിച്ചുപിടിക്കുകയും ചെയ്യുന്ന ടോട്ടെക്സ് മാതൃകായിരുന്നു കേന്ദ്ര സ്മാർട്ട് മീറ്ററിന്റെ കാര്യത്തിൽ നിർദേശിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാർ സംസ്ഥാനം തന്നെ പണം മുടക്കി മീറ്റർ സ്ഥാപിക്കുന്ന കാപ്പക്സ് രീതി തിരഞ്ഞെടുത്ത് ബദൽ മാതൃക തീർക്കുകയായിരുന്നു. കാപ്പക്സ് മാതൃകയെ അട്ടിമറിച്ച് ടോട്ടക്സ് മാതൃക സ്വീകരിക്കണമെന്നുള്ള സമ്മർദമുണ്ടായെങ്കിലും നടന്നില്ല. ടോട്ടക്സ് രീതി നടപ്പാക്കിയാൽ ഓരോ ഉപഭോക്താവിനും പ്രതിമാസം 80 രൂപയോളം അധിക ബാധ്യത വരുമായിരുന്നു.
മുൻ സർക്കാർ ഫെബ്രുവരിയിൽ 50 ലക്ഷം മീറ്ററുകൾക്കായി കാപ്പക്സ് ടെൻണ്ടർ അവതരിപ്പിച്ചപ്പോൾ മുതിൽ പദ്ധതി അട്ടിമറിക്കാൻ വലിയ ശ്രമങ്ങളാണുണ്ടായത്. ടോട്ടക്സ് നടപ്പിലാക്കാൻ ചില ഉദ്യോഗസ്ഥർ വാശിപിടിക്കുന്ന നിലവരെയുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ ടെൻഡർ നടപടികൾ മരവിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ തന്നെ ശ്രമമുണ്ടായി.
ഇതിനിടെയാണ് ലേലത്തിൽ അദാനി പവർ തിരഞ്ഞെടുക്കപ്പെട്ടത്. കാപ്പക്സ് പദ്ധതി അട്ടിമറിച്ച് വീണ്ടും ടോട്ടക്സ് മാതൃകയിലേക്ക് ലേലം കൊണ്ടുപോകാനുള്ള നീക്കത്തിന്റെ തുടക്കമായിരുന്നു ഇത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കെഎസ്ഇബിയെ കൂടെ തുറന്നു കൊടുക്കുന്ന രീതിയിലായിരുന്നു ഈ വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാട്. വി ഡി സതീശനും അദാനിയും തമ്മിൽ നടത്തി ഡീലായിരുന്നു ഇതെന്ന് വ്യക്തം. എന്നാൽ അത്തരമൊരു അവിശുദ്ധ നീക്കാത്തിനും ശ്രമിക്കുന്നില്ല എന്നൊരു പ്രസ്താവന പുറപ്പെടുവിക്കാൻ മുഖ്യമന്ത്രിയോ വൈദ്യുതി മന്ത്രിയോ തയ്യാറായില്ല.
കെഎസ്ഇബിക്കും പൊതുജനങ്ങൾക്കും ഭാരമാകുമായിരുന്ന തീരുമാനം അടിച്ചേൽപ്പിക്കാതിരിക്കാനാണ് കാപ്പക്സ് മാതൃക മുന്നോട്ട് വച്ചത്. ഉപഭോക്താക്കൾക്ക് ഭാരമില്ലാതെ കെഎസ്ഇബിയെ ആധുനികവൽക്കരിക്കുകയെന്ന ഇടതുപക്ഷ ബദലാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.









0 comments