കടുത്ത ഉഷ്ണതരംഗത്തിന് താല്കാലിക ശമനം; ഡൽഹിയിൽ കനത്ത മഴയും ശക്തമായ കാറ്റും

ന്യൂഡൽഹി: ആഴ്ചകളായി ഉത്തരേന്ത്യയെ ചുട്ടുപൊള്ളിച്ച കടുത്ത ഉഷ്ണതരംഗത്തിന് നേരിയ ശമനം നൽകിക്കൊണ്ട് ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും.
കനത്ത ഇടിമിന്നലോടെയും പൊടിക്കാറ്റോടെയും എത്തിയ മഴ ഡൽഹി-എൻസിആർ (ദേശീയ തലസ്ഥാന മേഖല), നോയിഡ, ഗുരുഗ്രാം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
പലയിടങ്ങളിലും ഉയർന്ന താപനിലയിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ രാത്രിയും ഇന്ന് രാവിലെയുമായി ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.
മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയടിച്ചത്. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയ ഡൽഹിയിലെ പരമാവധി താപനില ഇതോടെ 39-41 ഡിഗ്രി സെൽഷ്യസിലേക്ക് താഴേക്ക് വന്നിട്ടുണ്ട്.
സുഫ്ദർജംഗ് ബേസ് സ്റ്റേഷനിൽ താപനിലയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി ഡൽഹിയിലും പരിസരത്തും ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. രാജസ്ഥാനിലും ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ മേഖലകളിലും സമാനമായ രീതിയിൽ മഴയും കാറ്റും ചൂടിന് ആശ്വാസം പകർന്നിട്ടുണ്ട്.
എങ്കിലും ഉഷ്ണതരംഗത്തിന്റെ തീവ്രത പൂർണ്ണമായും വിട്ടുമാറിയിട്ടില്ലെന്നും വരും ദിവസങ്ങളിൽ താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.










0 comments