print edition എൽപിജി പ്രതിസന്ധി; ഡൽഹിയിൽ നിന്ന് പലായനം ചെയ്‌ത് കുടിയേറ്റ തൊഴിലാളികള്‍

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : പാചകവാതകക്ഷാമം രൂക്ഷമായതോടെ ഡൽഹി അടക്കമുള്ള നഗരങ്ങളിൽനിന്ന് കുടിയേറ്റ തൊഴിലാളികൾ സ്വന്തംനാടുകളിലേക്ക് മടങ്ങുന്നു. ബിഹാറിൽനിന്നും യുപിയിൽനിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കുടുംബസമേതം രാജ്യതലസ്ഥാനമേഖലയിൽനിന്ന് നാട്ടിലേക്ക് മടങ്ങി.
ഗ്രാമത്തിൽ വിറകോ ചാണകവറളിയോ ഉപയോഗിച്ച് പാകം ചെയ്‍ത് കഴിക്കാമെന്ന് തൊഴിലാളികള്‍ പറയുന്നു. നിര്‍മാണമേഖലയിലും മറ്റും തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്നവരാണ് പലരും."ദിവസം 400 രൂപ മാത്രമാണ് കൂലികിട്ടുന്നതെന്നും ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നില്ലെന്നും ബിഹാറിലേക്ക് മടങ്ങിയ വിനോദ് കുമാർ പറഞ്ഞു. എൽപിജിക്ക് വേണ്ടി വരിനിൽക്കുന്നതിനിടയിൽ സംഘർഷങ്ങൾ പതിവാണ്'. വിനോദ് കുമാർ ചൂണ്ടിക്കാട്ടി.
"കുടുംബത്തിലെ എല്ലാവര്‍ക്കും ചേര്‍ന്ന് മാസം ആകെ ലഭിക്കുന്നത് തുച്ഛമായ തുക എൽപിജി വാങ്ങി ഭക്ഷണമുണ്ടാക്കി കഴിക്കാൻ തികയില്ലെന്നും ബിഹാറിലേക്ക് മടങ്ങുകയാണെന്നും ദിവസവേതന തൊഴിലാളിയായ ലതാ ദേവി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളിൽ മിക്കവര്‍ക്കും എൽപിജി കണക്‍ഷനുകള്‍ ഇല്ല. പ്രദേശിക വിപണികളിൽനിന്നുള്ള ചെറിയ ഗ്യാസ് കുറ്റികളെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ വില കുത്തനെ കൂടിയതോടെയാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. അതിനിടെ എൽപിജി വിതരണം സുഗമമായി നടക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത അവകാശപ്പട്ടു. പെട്രോൾ, ഡീസൽ, പാചകവാതകം അടക്കം എല്ലാ പ്രധാന ഇന്ധനങ്ങളും രാജ്യത്ത് അവശ്യത്തിനുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഞായറാഴ്‌ച അവകാശപ്പെട്ടു.











0 comments