ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയയാൾ ബലാത്സംഗക്കേസിലും പ്രതി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

രാഹുൽ കൊലപാതകം നടത്താൻ പോകുന്നതിന്റെ സിസിടിവി ദൃശ്യം (ഇടത്), പ്രതിയായ രാഹുൽ മീണ (വലത്)
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ കൈലാഷിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുൽ മീണ കൊടുംകുറ്റവാളിയെന്ന് പൊലീസ്. ഇയാൾ മുൻപും സമാനമായ രീതിയിൽ ബലാത്സംഗക്കേസിൽ പ്രതിയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ വർഷം രാജസ്ഥാനിലെ അൽവാറിൽ നടന്ന മറ്റൊരു ബലാത്സംഗക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്ക് അടിമയായ പ്രതി, പണം തട്ടുന്നതിനായി ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്.
വീട്ടുജോലിക്കാരനായിരുന്ന സമയത്ത് വീട്ടിലെ രഹസ്യങ്ങളെക്കുറിച്ച് ഇയാൾ മനസ്സിലാക്കിയിരുന്നു. അൽവാറിലെ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ ഡൽഹിയിലെത്തിയത്.
കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ വീട്ടുജോലിക്ക് എത്തുമ്പോൾ പൊലീസ് വെരിഫിക്കേഷൻ നടന്നിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്. ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളുടെ മരണത്തിന് പിന്നാലെ വീട്ടിലെ ഡിജിറ്റൽ ലോക്കർ തുറക്കാൻ മരിച്ച യുവതിയുടെ വിരലടയാളം ഉപയോഗിച്ച് ഇയാൾ ശ്രമം നടത്തിയിരുന്നു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനാകുമെന്നാണ് നിഗമനം. പ്രതിയെ രാജസ്ഥാനിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. നഗരങ്ങളിലെ വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ കൃത്യമായ പരിശോധന ഉറപ്പാക്കണമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










0 comments