print edition ‘എൻ ഇനിയ പൊൻ നിലാവേ’യുടെ പകർപ്പവകാശം ഇളയരാജയ്‌ക്കല്ല

ന്യൂഡൽഹി: തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നായ ‘എൻ ഇനിയ പൊൻ നിലാവേ’ ഗാനത്തിന്റെ വരികൾ, സൗണ്ട് റെക്കോഡിങ് എന്നിവയിൽ സംഗീത സംവിധായകൻ ഇളയരാജയ്‌ക്ക് അവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി.
ഗാനത്തിന്റെ പകർപ്പവകാശം 1980ൽ ഇറങ്ങിയ ‘മൂടുപനി’ എന്ന ചിത്രത്തിന്റെ നിർമാതാവിൽനിന്ന് അവകാശം നേടിയ ‘സാരെഗമ ’ കന്പനിക്കാണെന്നും ജസ്‌റ്റിസുമാരായ സി ഹരിശങ്കർ ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവർ ഉത്തരവിട്ടു.
പകർപ്പവകാശ നിയമ പ്രകാരം "സംഗീത സൃഷ്‌ടി' എന്നതിൽ വരികളോ സൗണ്ട് റെക്കോഡിങ്ങുകളോ ഉൾപ്പെടുന്നില്ലെന്നും സിംഗിൾ ബെഞ്ച് വിധിക്കെതിരായ ഇളയരാജയുടെ അപ്പീൽ തള്ളി കോടതി വിധിച്ചു.
2025ൽ റിലീസ് ചെയ്‌ത പാ വിജയ് ചിത്രമായ ‘ആഗതീയ’യയിൽ ഇളയരാജയുടെ മകൻ യുവാൻ ശങ്കർ രാജയും ഗായകൻ വിജയ് യേശുദാസും ഗാനം പുനഃസൃഷ്‌ടിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. പകർപ്പവകാശ ലംഘനം ആരോപിച്ച് ‘സാരെഗമ’ ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ ഇളയരാജ അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു ‘ആഗതീയ’യുടെ നിർമാണ കന്പനിയായ വെൽസ് ഫിലിംസ് വാദിച്ചത്. ഇളയരാജ ഗാനരചയിതാവല്ലെന്നും സംഗീതസംവിധായകൻ മാത്രമാണെന്നും നിരീക്ഷിച്ച് സിംഗിൾ ബെഞ്ച് ഗാനത്തിന്റെ എല്ലാ അവകാശവും ‘സാരേഗമ’യ്‌ക്ക് നൽകി. തുടർന്ന് ഗാനമില്ലാതെയാണ് ചിത്രം റിലീസ് ചെയ്‌തത്. പിന്നാലെ ഇളയരാജ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുകയായിരുന്നു.










0 comments