ഭാര്യയ്ക്ക് നൽകേണ്ട ജീവനാംശം കണക്കാക്കാൻ 'മാത്തമാറ്റിക്സ്' വേണ്ട; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിവാഹമോചനക്കേസുകളിലും മറ്റും ഭാര്യയ്ക്ക് നൽകേണ്ട ഇടക്കാല ജീവനാംശം നിശ്ചയിക്കുമ്പോൾ കൃത്യതയല്ല നോക്കേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ വരുമാനത്തെയും ജീവിതസാഹചര്യങ്ങളെയും അടിസ്ഥാനമാക്കി ഏകദേശമായ ഒരു തുക നിശ്ചയിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് നിരീക്ഷിച്ചു.
കുടുംബകോടതി വിധിക്കെതിരെ ഒരു ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ദാമ്പത്യ തർക്കങ്ങളിൽ തീരുമാനമാകുന്നതുവരെ പങ്കാളികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യം.
ഭർത്താവിന്റെ യഥാർത്ഥ വരുമാനം കൃത്യമായി വെളിപ്പെടുത്താത്ത സാഹചര്യങ്ങളിൽ കോടതികൾക്ക് ലഭ്യമായ വിവരങ്ങൾ വെച്ച് ഉചിതമായ തുക നിശ്ചയിക്കാം. ഭർത്താവിന്റെ ജീവിത നിലവാരം, പദവി, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയാണ് ഇവിടെ മാനദണ്ഡമാക്കേണ്ടത്.
ഭാര്യയ്ക്ക് ലഭിക്കേണ്ട ജീവനാംശം വെട്ടിക്കുറയ്ക്കാൻ ഭർത്താവ് വരുമാനം കുറച്ചു കാണിക്കുന്നത് പതിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ കോടതികൾ നടത്തുന്ന നിഗമനങ്ങൾ പിഴവില്ലാത്തതാകണമെന്ന് നിർബന്ധമില്ല.
തുക നിശ്ചയിക്കുന്നത് നീതിപൂർവ്വമാകണം എന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ജീവനാംശം നൽകുന്നത് വൈകിപ്പിക്കുന്നത് നീതിനിഷേധമാണെന്നും കോടതി കൂട്ടിച്ചേർത്തു.










0 comments