ശമ്പള വർദ്ധനവ് വേണം; ഡൽഹിയിൽ വീട്ടുജോലിക്കാരും സമരത്തിലേക്ക്

ന്യൂഡൽഹി: കുറഞ്ഞ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ തൊഴിലാളി പ്രതിഷേധം കടുക്കുന്നു. വിവിധ മേഖലകളിലെ തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് വീട്ടുജോലിക്കാരും തെരുവിലിറങ്ങി.
'വേജ് റേജ്' (Wage Rage) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്ഷോഭം തലസ്ഥാനത്തെ പ്രമുഖ റെസിഡൻഷ്യൽ ഏരിയകളെയും ഫ്ലാറ്റ് സമുച്ചയങ്ങളെയും വരുംദിവസങ്ങളിൽ നിശ്ചലമാക്കിയേക്കും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസരിച്ചുള്ള വേതനം ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ഡൽഹിയിലെ വിവിധ ലേബർ യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വീട്ടുജോലിക്കാരെയും അസംഘടിത തൊഴിലാളി പട്ടികയിൽ ഉൾപ്പെടുത്തി കൃത്യമായ മിനിമം വേജ് നിശ്ചയിക്കുക.
മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, തൊഴിലിടങ്ങളിലെ പീഡനങ്ങൾക്കെതിരെ കർശന നിയമം കൊണ്ടുവരിക. ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ ഈ മേഖലയിലുള്ളവർക്കും ലഭ്യമാക്കുക.
വീട്ടുജോലിക്കാർ കൂട്ടത്തോടെ സമരത്തിലേക്ക് നീങ്ങിയതോടെ ഡൽഹിയിലെ ഇടത്തരക്കാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും കുടുംബജീവിതം താളംതെറ്റുകയാണ്. കുട്ടികളെ നോക്കുന്നവർ, പാചകക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പണിമുടക്കുന്നത് നഗരത്തിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി.
തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഡൽഹി സർക്കാർ വക്താക്കൾ അറിയിച്ചെങ്കിലും, കൃത്യമായ വിജ്ഞാപനം വരുന്നത് വരെ സമരം തുടരാനാണ് യൂണിയനുകളുടെ തീരുമാനം. രാജ്യതലസ്ഥാനത്ത് പാവപ്പെട്ടവന്റെ വേതനത്തിന് വേണ്ടിയുള്ള ഈ പോരാട്ടം വരുംദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടുമെന്നുറപ്പാണ്.










0 comments