ജാസിർ ബിലാൽ വൻ ടെക്കി; ഡ്രോണുകളിൽ രൂപമാറ്റം വരുത്തി റോക്കറ്റാക്കി; കാമറയ്ക്കൊപ്പം ബോംബും

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളെ കൂടെ അറസ്റ്റ് ചെയ്ത വാർത്ത തിങ്കളാഴ്ച പുറത്ത് വന്നിരുന്നു. ജസിർ ബിലാൽ വാനിയെയാണ് (ഡാനിഷ് ) ശ്രീനഗറിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
ജാസിർ ബിലാൽ ഡ്രോണുകളിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഡ്രോൺ ബാറ്ററിക്കൊപ്പം ബോംബുകളും സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്നു ഇയാൾ.
ചാവേറായ ഉമറുമായി ജസിർ അടുത്ത് പ്രവർത്തിച്ചിരുന്നതായാണ് വിവരം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് നിവാസിയായ ഇയാൾ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ സജീവമായി പ്രവർത്തിച്ചയാളായിരുന്നുവെന്നും എൻഐഎ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ ജസിറിനെ ചാവേറാകാൻ ഉമർ മാസങ്ങളോളം പ്രേരിപ്പിച്ചിരുന്നതായി ജസിർ മൊഴി നൽകിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ വാടക താമസ സ്ഥലത്തേക്ക് തന്നെ ഉമർ കൊണ്ടുപോയെന്നും റിപ്പോർട്ടുണ്ട്.
പരമാവധി നാശം വരുത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ ഭാഗത്ത് സ്‌ഫോടക വസ്തു നിറച്ച് ഡ്രോൺ ആക്രമണം നടത്താനായിരുന്നു ചെങ്കോട്ടയിൽ ഭീകരർ നടത്താനിരുന്നതെന്ന് സൂചനയും പുറത്തുവന്നു കഴിഞ്ഞു.
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ലുക്‌മാൻ (50), വിനയ് പതക് എന്നിവരാണ് ഇന്ന് മരണമടഞ്ഞത് (50). ഇരുവരും ഡൽഹി എൽഎൻജെപി ആശുപത്രിയിലായിരുന്നു.









0 comments