print edition ഡൽഹി സ്‌ഫോടനം: വനിതാ ഡോക്‌ടറുടെ മുറിയിൽനിന്ന് 18 ലക്ഷം പിടിച്ചെടുത്തു


സ്വന്തം ലേഖകൻ
Published on Nov 30, 2025, 12:00 AM | 1 min read
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വനിതാ ഡോക്‌ടർ ഷഹീദ് സയീദിന്റെ അൽ -ഫലാഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് 18 ലക്ഷം രൂപ എൻഐഎ പിടിച്ചെടുത്തെന്ന് റിപ്പോർട്ട്. ഇവരെ എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് 22–ാം നന്പർ മുറിയിൽനിന്ന് പണം കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സ്രോതസ്സ് എതെന്നും ഇത് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട പണമാണോയെന്നും അന്വേഷിക്കുകയാണ്. ഓഫീസ് ക്യാബിൻ, പഠിപ്പിച്ച ക്ലാസ് മുറികൾ എന്നിവിടങ്ങളിലും ഷഹീദിനെ എത്തിച്ച് തെളിവെടുത്തു.
സെപ്‌തംബർ 25ന് ഷഹീദും മറ്റൊരു പ്രതി മുസമ്മിൽ ഷക്കീലും ചേർന്ന് മാരുതി ബ്രെസ്സ കാർ വാങ്ങിയെന്നും മുഴുവൻ തുകയും പണമായി നൽകിയെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു. ശനിയാഴ്‌ച ഇരുവർക്കും പുറമേ അദീൽ റാത്തർ, മൗലവി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരെ ഡൽഹി കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, അന്വേഷണം ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിലേക്കും എൻഐഎ വ്യാപിപ്പിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ചൈന എന്നിവിടങ്ങളിൽ പഠിച്ച ഡോക്‌ടർമാരുടെ വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികൾക്ക് നോട്ടീസ് നൽകി. നേരത്തെ വിദേശത്ത് പഠിച്ചവരുടെ ചിത്രവും മറ്റ് വിവരങ്ങളും അടങ്ങുന്ന ഡാറ്റാ ബാങ്ക് രൂപീകരിക്കാൻ ഡൽഹി പൊലീസിന് ലഫ്. ഗവർണർ നിർദേശം നൽകിയിരുന്നു.











0 comments