കുരങ്ങുശല്യം തടയാൻ 'ഹനുമാൻ കുരങ്ങുകളായി' മനുഷ്യരെത്തും; വിചിത്ര നടപടിയുമായി ഡൽഹി നിയമസഭ

ന്യൂഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിലെയും പരിസരത്തെയും കുരങ്ങുശല്യം തടയാൻ പുതിയ മാർഗവുമായി അധികൃതർ. ഹനുമാൻ കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിവുള്ള ആളുകളെ നിയമിക്കാനാണ് ഡൽഹി പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
നിയമസഭാ വളപ്പിൽ അതിക്രമിച്ചു കയറുന്ന കുരങ്ങുകളെ തുരത്താൻ ഈ മാർഗം ഫലപ്രദമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിയമസഭാ പരിസരത്തെ ഡിഷ് ആന്റിനകളും ഇലക്ട്രിക് ലൈനുകളും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായതോടെയാണ് നടപടി.
ജനപ്രതിനിധികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും കുരങ്ങുകൾ ഭീഷണിയാകുന്നുണ്ട്. ഇതിനുമുമ്പ് ലംഗൂറുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചെങ്കിലും കുരങ്ങുകൾ അവയ്ക്ക് മുകളിൽ ഇരിക്കാൻ തുടങ്ങിയതോടെ ആ പദ്ധതി പരാജയപ്പെട്ടിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം യഥാർത്ഥ ലംഗൂറുകളെ ഉപയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ശബ്ദം അനുകരിക്കാൻ കഴിയുന്ന വിദഗ്ധരെ തേടുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ലംഗൂറുകളുടെ ശബ്ദം കൃത്യമായി പുറപ്പെടുവിക്കാൻ കഴിവുണ്ടായിരിക്കണം. പ്രവൃത്തി ദിവസങ്ങളിലും ശനിയാഴ്ചകളിലും എട്ട് മണിക്കൂർ ഷിഫ്റ്റുകളിലായാണ് ഇവരെ നിയോഗിക്കുക.
മുൻപ് ജി-20 ഉച്ചകോടി സമയത്തും സമാനമായ രീതിയിൽ ലംഗൂർ അനുകരണക്കാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു. പുതിയ ടെണ്ടർ പ്രകാരം നിയമിക്കപ്പെടുന്നവർക്ക് ലംഗൂർ ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവ് പരിശോധിച്ച ശേഷമായിരിക്കും നിയമനം നൽകുക.










0 comments