Deshabhimani

ഡൽഹിയിൽ എഎപി കോൺഗ്രസ്‌ പോര്‌ മുറുകി

delhi election
വെബ് ഡെസ്ക്

Published on Jan 26, 2025, 03:38 AM | 1 min read

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന്‌ നാളുകൾ മാത്രം ശേഷിക്കേ എഎപിയും കോൺഗ്രസും തമ്മിൽ പോര്‌ മുറുകുന്നു. ഇന്ത്യാ കൂട്ടായ്‌മ വിട്ടുപോകാൻ എഎപിക്ക്‌ ധൈര്യമുണ്ടോയെന്ന്‌ കോൺഗ്രസ്‌ നേതാവും കൽക്കാജിയിലെ സ്ഥാനാർഥിയുമായ അൽക്ക ലാംബ വെല്ലുവിളിച്ചു. എഎപിയുടെ പുതിയ തെരഞ്ഞെടുപ്പ്‌ പോസ്റ്ററുകളിൽ വിശ്വാസ്യതയില്ലാത്ത നേതാക്കളുടെ പട്ടികയിൽ രാഹുൽഗാന്ധിയുടെ ചിത്രവും ഉൾപ്പെടുത്തിയത്‌ കോൺഗ്രസിനെ ചൊടിപ്പിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്‌ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌ തുടങ്ങിയവരാണ്‌ പരസ്യത്തിലെ വിശ്വാസ്യതയില്ലാത്ത മറ്റ്‌ നേതാക്കൾ. ‘കെജ്‌രിവാളിന്റെ വിശ്വാസ്യതയിലൂടെ വിശ്വാസ്യതയില്ലാത്ത മുഴുവൻ നേതാക്കളെയും നേരിടും’–- എന്നാണ്‌ എഎപി പരസ്യത്തിന്റെ തലവാചകം. ഡൽഹിയിലെ മലിനീകരണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നേരത്തെ രാഹുൽഗാന്ധി കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഡൽഹിയെ പാരീസാക്കുമെന്നാണ്‌ കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. എന്നാൽ, ഡൽഹിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കണ്ടാൽ കെജ്‌രിവാളിന്റെ വാക്കുകൾ പൊള്ളയാണെന്ന്‌ വ്യക്തമാകുമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.


ഇതിനുപിന്നാലെയാണ്‌, രാഹുലിനെ കടന്നാക്രമിച്ച്‌ എഎപി രംഗത്തെത്തിയത്‌. നേരത്തെ ഇന്ത്യാകൂട്ടായ്‌മയുടെ ഭാഗമായ തൃണമുൽ കോൺഗ്രസും എസ്‌പിയും ശിവസേനയും (ഉദ്ധവ്‌ താക്കറേ വിഭാഗം) എഎപിക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസ്‌ നേതാക്കൾ എഎപിക്ക്‌ എതിരായ ആക്രമണം കടുപ്പിച്ചു. എഎപി നേതാക്കൾ അഴിമതിക്കാരാണെന്നും വാക്ക്‌ പാലിക്കാത്തവരാണെന്നും ചിത്രീകരിച്ചാണ്‌ കോൺഗ്രസിന്റെ പ്രചാരണം പുരോഗമിക്കുന്നത്‌. അതേസമയം, ബിജെപിയുടെ ബി ടീമായാണ്‌ കോൺഗ്രസ്‌ ഡൽഹിയിൽ കളിക്കുന്നതെന്ന്‌ എഎപി തിരിച്ചടിച്ചു. പല കോൺഗ്രസ്‌ നേതാക്കളും ബിജെപിയുടെ ധനസഹായത്തോടെയാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന്‌ എഎപി വക്താവ്‌ പ്രിയങ്കാ കക്കർ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home