'കദ്ദു'വിനെ കാണാനില്ല; വിശദീകരണവുമായി ഡൽഹി എയർപോർട്ട്

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലെ പ്രിയപ്പെട്ട തെരുവുനായ 'കദ്ദു'വിനെ കാണാതായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്താവള പരിസരത്തെ ശാന്തനായ നായ എന്ന് അറിയപ്പെടുന്ന കദ്ദുവിനെ മാർച്ച് 26 മുതൽ കാണാനില്ലെന്നും, നായയെ അധികൃതർ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തതാണെന്നുമാണ് മൃഗസ്‌നേഹികളുടെ ആരോപണം.
സംഭവം വിവാദമായതോടെ വിശദീകരണവുമായി എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ രംഗത്തെത്തി. വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും നിരവധി നായ്ക്കൾ വസിക്കുന്നുണ്ടെന്നും അവയ്ക്ക് കൃത്യമായ പരിചരണവും ഭക്ഷണവും നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കദ്ദുവിനെ കാണാതായ വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും നായ സുരക്ഷിതമായി എവിടെയെങ്കിലും ഉണ്ടാകുമെന്നും എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.
വിമാനത്താവള പരിസരത്ത് നായ്ക്കളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് അതോറിറ്റി കർശന നിർദ്ദേശം നൽകി. 2026 ജനുവരി മുതൽ ഇതുവരെ 31 നായ കടി കേസുകളാണ് വിമാനത്താവള പരിസരത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 24 കേസുകളിലും വിമാനത്താവള ജീവനക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രണ്ട് പേരെ നായ കടിക്കുകയും, അക്രമസ്വഭാവം കാണിച്ച ഒരു നായയെ സുരക്ഷിതമായി മാറ്റിയതായും അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കണമെന്ന് യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ഇത് നായ്ക്കൾ കൂട്ടംകൂടാനും അപ്രതീക്ഷിതമായി അക്രമാസക്തരാകാനും കാരണമാകുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ ഈ കാര്യത്തിൽ സഹകരിക്കണമെന്നും, അക്രമസ്വഭാവമുള്ള നായ്ക്കളെ കണ്ടാൽ ഹെൽപ്പ് ലൈൻ നമ്പറിലോ സെക്യൂരിറ്റി വിഭാഗത്തിലോ വിവരം അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.








0 comments