രാജസ്ഥാനിൽ ബസിനു തീപിടിച്ചുണ്ടായ അപകടം; മരണസംഖ്യ ഉയരുന്നു

ജയ്സാൽമീർ: രാജസ്ഥാനിൽ ഓടുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ചികിത്സയിലിരിക്കുന്ന ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 22 ആയി. ജെയ്‌സാൽമീർ - ജോധ്പൂർ ഹൈവേയിലാണ് ചൊവ്വാഴ്ച സ്വകാര്യ ബസിന് തീ പിടിച്ചത്. സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
35 യാത്രക്കാരുമായി ചൊവ്വ ഉച്ചയ്ക്ക് 3 മണിയോടെയാണ് ബസ് ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ടത്. ജയ്സാൽമീർ - ജോധ്പൂർ ഹൈവേയിൽ വെച്ച് ബസിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരാൻ തുടങ്ങി. ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തിയെങ്കിലും നിമിഷങ്ങൾക്കകം തീ വാഹനത്തിലേക്ക് പടർന്നുപിടിച്ചു.
സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും അതുവഴി പോയവരും രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി ആദ്യഘട്ട രാക്ഷാപ്രവർത്തനം നടത്തി. പിന്നീട് വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ദിവസം മുൻപ് മാത്രമാണ് ഈ ബസ് വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ഡിഎൻഎ പരിശോധനയിൽ 18 പേരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ 13 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. ബസ് ഉടമ തുരാബ് അലിയെയും ഡ്രൈവർ ഷൗക്കത്ത് ഖാനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി ജയ്സാൽമീർ പൊലീസ് സൂപ്രണ്ട് അഭിഷേക് ശിവഹാരെ പറഞ്ഞു. ജോധ്പൂർ ആസ്ഥാനമായുള്ള കോച്ച് വാസജിലെ ബസ് ബോഡി നിർമ്മാതാവായ മനീഷ് ജെയിനിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോധ്പൂരിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) വർക്ക്ഷോപ്പ് സീൽ ചെയ്തതായും പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്ന് ശിവഹാരെ പറഞ്ഞു. ബസ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരും വിപുലമായ അന്വേഷണം ആരംഭിച്ചു.











0 comments