print edition ‘ഡീൽ പുകമറ’യിലെ കുറ്റസമ്മതം; നുണപ്രചാരണത്തിനെതിരെ വ്യാപക വിമർശനം

രാഹുൽ ഗാന്ധി
ന്യൂഡൽഹി: നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ കോൺഗ്രസ് ഉയർത്തിയ ‘സിപിഐ എം–ബിജെപി ഡീൽ’ ആസൂത്രിതമായ നുണപ്രചരണമാണെന്ന കുറ്റസമ്മതമാണ് ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ രാഹുൽഗാന്ധി നടത്തിയത്. കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന രാഹുലിന്റെ പ്രതികരണത്തിന് എതിരെ സമൂഹമാധ്യമങ്ങളിലും മറ്റും അമർഷം പുകയുന്നു.
യോഗത്തിൽ ഇടതുപക്ഷവും സമാജ്‌വാദി, ആർജെഡി, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർടികളും കോൺഗ്രസിന്റെ രാഷ്ട്രീയവഞ്ചനയെ നിശിതമായി വിമർശിച്ചു. സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസും സിപിഐ ജനറൽസെക്രട്ടറി ഡി രാജയും രാഹുലിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തി.
വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു രാഹുലിന്റെ ആദ്യപ്രതികരണം. എന്ത് വസ്‌തുതയാണ് പക്കലുള്ളതെന്ന് ജോൺ ബ്രിട്ടാസും ഡി രാജയും ചോദിച്ചു. അദാനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരാണെന്നും ഇതാണ് ഡീലിനുള്ള തെളിവെന്നും രാഹുൽ പ്രതികരിച്ചു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയാണ് അദാനിയെ കേരളത്തിലേക്ക് ആനയിച്ചതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇതോടെ, പ്രതിരോധം തകർന്ന രാഹുൽ കേരളത്തിലെ കോൺഗ്രസുകാരുടെ ആവശ്യപ്രകാരമാണ് ‘ഡീൽ’ ആരോപണം ഉന്നയിച്ചതെന്ന് രാഹുലിന് വെളിപ്പെടുത്തേണ്ടിവന്നു.
കൂട്ടായ്‌മയിലെ മറ്റ് പാർടികളോടുള്ള കോൺഗ്രസിന്റെ സമീപനത്തിൽ മാറ്റം വേണമെന്ന് സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവും ആർജെഡി നേതാവ് തേജസ്വി യാദവും നാഷണൽ കോൺഫറൻസ് നേതാവ് ഒമർഅബ്‌ദുള്ളയും ആവശ്യപ്പെട്ടതോടെ രാഹുൽ പൂർണമായും ഒറ്റപ്പട്ടു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്‌ത് പരിഹരിക്കാമെന്ന് രാഹുൽ പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ ആവശ്യപ്പെട്ടാൽ എന്ത് അടിസ്ഥാനരഹിത ആരോപണങ്ങളും ഉന്നയിക്കുന്ന അവസ്ഥയിലേക്ക് രാഹുൽഗാന്ധി അധഃപതിച്ചോയെന്ന വിമർശം സാമൂഹമാധ്യങ്ങളിൽ നിറയുന്നു.











0 comments