കസേരയിൽ കെട്ടിയിട്ട് മർദിച്ചു, അടിച്ച് ചെവി പൊട്ടിച്ചു; ഡേ കെയറിൽ മൂന്ന് വയസ്സുകാരനോട് ക്രൂരത

കുട്ടിയെ ഉപദ്രവിക്കുന്നതിന്‍റെ സിസിടിവി വിശ്വലുകള്‍
ന്യൂഡൽഹി: ഡേ കെയറിൽ മൂന്ന് വയസ്സുകാരന് നേരെ അധ്യാപകരുടെയും കെയർടേക്കറുടെയും ക്രൂരമായ മർദനം. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിലുള്ള ഡേ കെയറിൽ ആണ് സംഭവം നടന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയിലിരിക്കുന്ന മൂന്ന് വയസുകാരനെ കാലുകൊണ്ട്, ചുവരിലെ ഒരു മൂലയിലേക്ക് തള്ളിയ ശേഷം ക്രൂരമായി മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കുട്ടിക്ക് ചെവിക്ക് കഠിനമായ വേദന അനുഭവപ്പെടുകയും മുഖത്തും കൈകളിലും പരിക്കേറ്റ പാടുകൾ കാണുകയും ചെയ്തതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ, ഇരു ചെവിയിലെയും കർണ്ണപടങ്ങൾക്ക് വീക്കമുണ്ടെന്നും ഇത് ശാരീരിക ഉപദ്രവം മൂലമുണ്ടായതാണെന്നും ഡോക്ടർ സ്ഥിരീകരിച്ചു.
മാതാപിതാക്കൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും തുടക്കത്തിൽ അവർ അത് നിഷേധിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ലോഗിൻ വിവരങ്ങൾ നൽകുന്നതിനായി സ്‌കൂൾ മാനേജ്‌മെന്റ് 1,500 രൂപ ആവശ്യപ്പെടുകയും ചെയ്തു. സത്യാവസ്ഥ അറിയാനായി കുട്ടിയുടെ പിതാവ് ഈ തുക അടച്ചു. അതിന് ശേഷമാണ് മാതാപിതാക്കൾക്ക് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
തുടർന്ന് ആഗസ്റ്റ് 16, 17, 18 തീയതികളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂര ദൃശ്യങ്ങൾ കണ്ടത്. ഏപ്രണും തുണിയും ഉപയോഗിച്ച് കുട്ടിയെ മൂന്ന് മണിക്കൂറോളം കസേരയിൽ കെട്ടിയിടുകയും നിരന്തരം മർദക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്‌കൂൾ ഡയറക്ടർ സുനിത ബൻസാൽ, പ്രിൻസിപ്പൽ നീലം, അധ്യാപകരായ സിമ്രാൻ, പൂജ എന്നിവരുൾപ്പെടെ നാല് പേരെ പ്രതിചേർക്കുകയും ഒരു കെയർടേക്കറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.










0 comments