20,000 കോടിയുടെ തട്ടിപ്പ്
ബിറ്റ്കോയിൻ നിക്ഷേപക തട്ടിപ്പ്, ഡാര്‍വിൻ ലാബ്സ് ഉടമ അറസ്റ്റിൽ

മുംബൈ: ക്രിപ്‌റ്റോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിക്ഷേപകരെ കബളിപ്പിച്ച 'ഗെയിൻ ബിറ്റ്‌കോയിൻ' തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളായ ആയുഷ് വർഷ്നേയെ സി ബി ഐ അറസ്റ്റ് ചെയ്തു. ഡാർവിൻ ലാബ്സ് സഹസ്ഥാപകനാണ് ആയുഷ് വർഷ്നേ. തിങ്കളാഴ്ച മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
തട്ടിപ്പിന് ആവശ്യമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഒരുക്കിയത് ആയുഷ് വർഷ്നേയുടെ ഉടമസ്ഥതയിലുള്ള ഡാർവിൻ ലാബ്സ് ആണെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. 20,000കോടി രൂപയുടെ തട്ടിപ്പ് കേസാണ്.
ഗെയിൻ ബിറ്റ്‌കോയിൻ വെബ്സൈറ്റ്,ബിറ്റ്‌കോയിൻ മൈനിംഗ് പ്ലാറ്റ്‌ഫോമായ GBMiners.com, ബിറ്റ്‌കോയിൻ വാലറ്റായ Coin Bankഎന്നിവ വികസിപ്പിച്ചത് ഡാർവിൻ ലാബ്സ് ആണ്. നിക്ഷേപകരെ കബളിപ്പിക്കാനായി നിർമ്മിച്ച 'MCAP'എന്ന ക്രിപ്‌റ്റോ ടോക്കണും അതിന്റെ സ്മാർട്ട് കോൺട്രാക്റ്റുകളും രൂപകൽപ്പന ചെയ്തതും ലാബാണ്.
കേസിനിടെ മരണപ്പെട്ട അമിത് ഭരദ്വാജ്,സഹോദരൻ അജയ് ഭരദ്വാജ് എന്നിവരായിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്മാർ. നിക്ഷേപകര്‍ക്ക് 18മാസത്തേക്ക് പ്രതിമാസം 10% ലാഭം ബിറ്റ്‌കോയിനായി നൽകുമെന്നായിരുന്നു വാഗ്ദാനം.
ക്ലൗഡ് മൈനിംഗ് എന്ന ചതിക്കുഴി
നിക്ഷേപകർ പുറത്തുനിന്നും ബിറ്റ്‌കോയിൻ വാങ്ങി ഗെയിൻ ബിറ്റ്‌കോയിൻ പ്ലാറ്റ്‌ഫോമിൽ നിക്ഷേപിക്കണം. ഇതിനെ 'ക്ലൗഡ് മൈനിംഗ്' കരാറുകൾ എന്ന പേരിലാണ് വിളിച്ചിരുന്നത്. ഇതൊരു മൾട്ടി ലെവൽ മാർക്കറ്റിംഗ് അഥവാ പോൺസി സ്കീം ആയിരുന്നു.പുതിയ നിക്ഷേപകരിൽ നിന്ന് കിട്ടുന്ന പണം പഴയ നിക്ഷേപകർക്ക് നൽകി വിശ്വാസം നേടി. കൂടുതൽ പേരെ കുരുക്കി.
2017-ഓടെ നിക്ഷേപം കുറഞ്ഞപ്പോൾ,ബിറ്റ്‌കോയിന് പകരം മൂല്യം കുറഞ്ഞ 'MCAP' ടോക്കണുകൾ നൽകി നിക്ഷേപകരെ വീണ്ടും ചതിച്ചു. കേസിന്റെ വ്യാപ്തിയും രാജ്യാന്തര ബന്ധങ്ങളും കണക്കിലെടുത്ത് സുപ്രീം കോടതിയാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
ജമ്മു കശ്മീർ മുതൽ മഹാരാഷ്ട്ര വരെ ഇന്ത്യയിലുടനീളം ഈ കേസുമായി ബന്ധപ്പെട്ട് നിരവധി എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.രാജ്യത്തിന് പുറത്തേക്ക് കടത്തിയ പണം കണ്ടെത്താൻ ഇനിയും സിബിഐക്ക് കഴിഞ്ഞിട്ടില്ല.










0 comments