മരണാനന്തരം പിൻഗാമി വരുമെന്ന് ദലൈലാമ

ധരംശാല
മരണാനന്തരം തനിക്ക് പിൻഗാമി ഉണ്ടാകുമെന്ന് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. താൻ സ്ഥാപിച്ച ഗാദൻ ഫോദ്രാങ് ഫൗണ്ടേഷനാണ് പിൻഗാമിയെ അംഗീകരിക്കാൻ അധികാരമുള്ളതെന്നും വ്യക്തമാക്കി. ധരംശാലയിൽ മൂന്നു ദിവസത്തെ മതസമ്മേളനത്തിലാണ് വീഡിയോ സന്ദേശത്തിലൂടെ ദലൈലാമ ഇക്കാര്യം അറിയിച്ചത്.
വർഷങ്ങളുടെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് പാരമ്പര്യം അനുസരിച്ച് പിൻഗാമിയെ തെരഞ്ഞെടുക്കുമെന്ന് 90 വയസ് തികയുന്നതിന് തൊട്ടുമുമ്പ് ദലൈലാമ സ്ഥിരീകരിച്ചത്. ആത്മീയ നേതാവ് മരണശേഷം ഒരു കുട്ടിയുടെ ശരീരത്തിൽ പുനർജന്മം നേടുമെന്നാണ് അനുയായികൾ വിശ്വസിക്കുന്നത്. 1935 ജൂലൈ ആറിന് കർഷക കുടുംബത്തിൽ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ രണ്ട് വയസ്സുള്ളപ്പോഴാണ് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന് തിബറ്റിൽനിന്ന് ഇന്ത്യയിലേക്ക് താമസം മാറിയ ദലൈലാമ 1959 മുതൽ ധരംശാലയിലാണ് താമസം.
അതേസമയം, ദലൈലാമയുടെ പിന്തുടർച്ചക്ക് ആഭ്യന്തര അംഗീകാര തത്വങ്ങൾക്കും മതപരമായ പാരമ്പര്യങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി സർക്കാരിന്റെ അംഗീകാരം നേടണമെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.









0 comments