ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ദുരന്തം; ദാദർ റെയിൽവേ സ്റ്റേഷനിൽ യുവാവിനെ രക്ഷിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ

മുംബൈ: മുംബൈ ദാദർ റെയിൽവേ സ്റ്റേഷനിൽ ഓടിയെത്തിയ ലോക്കൽ ട്രെയിനിന് ഇടയിലേക്ക് തലവെച്ചു കിടന്ന യുവാവിന്റെ ജീവൻ രക്ഷിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ. അപകടം തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ നടത്തിയ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജൂലൈ 30 വ്യാഴാഴ്ച രാത്രി 10.54 ഓടെയാണ് സംഭവം നടന്നത്. ദാദർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്ന് ലോക്കൽ ട്രെയിൻ പുറപ്പെടുന്നതിനിടെയാണ് യുവാവ് ട്രാക്കിലേക്ക് നീങ്ങിയത്.
യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് കോൺസ്റ്റബിൾ എ നർവാഡെ ഉടൻ തന്നെ യുവാവിന്റെ അടുത്തേക്ക് ഓടിയെത്തി. ട്രെയിൻ അടുത്തെത്തുന്നതിന് മുമ്പ് യുവാവിന്റെ കാലുകളിൽ പിടിച്ച് ട്രാക്കിൽ നിന്ന് വലിച്ചുമാറ്റുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് യുവാവ് രക്ഷപ്പെട്ടു. ഇയാൾക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തിന് പിന്നാലെ യുവാവിന് കൗൺസിലിങ് നൽകാനും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചതോടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.










0 comments