സൈബര്‍ തട്ടിപ്പുകളിലൂടെ കൈക്കലാക്കിയ പണം വെളുപ്പിക്കാൻ കറന്റ് ബില്ല് അടച്ചു നൽകുന്ന ഏജൻസി; രണ്ടുപേര്‍ പൊലീസ് പിടിയിൽ

ന്യൂഡൽഹി: ഉപഭോക്താക്കളുടെ ഇലക്ട്രിസിറ്റി ബില്ലുകൾ അടച്ചു നൽകി സൈബര്‍ തട്ടിപ്പുകൾ വഴി കൊള്ളയടിച്ച പണം വെളുപ്പിക്കുന്ന സംഘം പൊലീസ് പിടിയിലായി. ഓൺലൈൻ തട്ടിപ്പ് വഴി സമാഹരിക്കുന്ന പണം ഉപയോഗിച്ച് ബില്ലുകൾ ഓൺലൈനായി അടച്ചു നൽകയും ഉപഭോക്താക്കളിൽ നിന്നും തത്തുല്യമയായ തുക കാശായി വാങ്ങിക്കയും ചെയ്യുന്നതായിരുന്നു രീതി.
ഒരേ അക്കൗണ്ടിൽ നിന്നും വൻ തുകകൾ വിവിധ ബില്ലുകൾ അടക്കുന്നതിനായി ചെലവഴിച്ചതായി കണ്ടെത്തി ഡൽഹി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഫൂൽ സിംഗ് (30), സുശീൽ കുമാർ (40) എന്നിവരാണ് പിടിയിലായത്.
കിഴക്കൻ ഡൽഹിയിലെ ഷാക്കാപൂര്‍ സ്വദേശിയായ വ്യക്തിക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി 2.24 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണമാണ് സംഘത്തിലേക്ക് എത്തിച്ചത്. ഗ്യാസ് കമ്പനി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിച്ച് ഫോണിൽ വ്യാജആപ് ഇൻസ്റ്റാൾ ചെയ്യിച്ചാണ് ഇയാളിൽ നിന്നും പണം തട്ടിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ പണം ഓൺലൈനായി വിവിധ വ്യക്തികളുടെ വൈദ്യുതി ബിൽ അടച്ച ഇനത്തിൽ കുറവ് ചെയ്യപ്പെട്ടതായി കണ്ടെത്തി.
ഇടനിലക്കാര്‍ വഴി കുടിശ്ശികയായതും അല്ലാത്തതുമായ ബില്ലുകൾ സംഘടിപ്പിച്ച് ഓൺലൈനായി അടച്ചു നൽകി. നേരിട്ട് കാശു വാങ്ങിക്കുന്നതായിരുന്ന രീതി. ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുക്കുന്ന പണം ബാങ്ക് അക്കൗണ്ടുകൾ വഴി മാറ്റിയാൽ പോലീസ് എളുപ്പത്തിൽ പിടികൂടും. ഇത് ഒഴിവാക്കാനാണ് ഇവർ സാധാരണക്കാരുടെ കറന്റു ബില്ലുകൾ തെരഞ്ഞെടുത്തത്. ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കമ്മീഷൻ ഏജൻസികളായാണ് അറസ്റ്റിലായ രണ്ടു പേരും പ്രവര്‍ത്തിച്ചത്.
ബീഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘവുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്നും, മുംബൈ, കർണാടക എന്നിവിടങ്ങളിലെ വിവിധ സൈബർ കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം
ഡിസ്‌കൗണ്ടുകളോ ഓഫറുകളോ വാഗ്ദാനം ചെയ്ത് അപരിചിതരായ ആളുകൾ ബില്ലുകൾ അടച്ചുതരാമെന്ന് പറഞ്ഞ് സമീപിച്ചാൽ വീഴരുത്. സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണമാണ് നിങ്ങളുടെ ബിൽ അടയ്ക്കാൻ ഉപയോഗിക്കുന്നതെങ്കിൽ ഭാവിയിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വന്നേക്കാം.










0 comments