print edition വാങ്‌ചുകിനെ സന്ദർശിച്ച് സിപിഐ എം നേതാക്കൾ

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ സോനം വാങ്‌ചുകിനെ സന്ദർശിച്ചപ്പോൾ. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി സമീപം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി ജന്തർമന്തറിൽ നിരാഹാരമിരിക്കുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുകിനെ സന്ദർശിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവർ. 23 ദിവസമായി സമരം ചെയ്യുന്ന സിജെപി പ്രവർത്തകരുമായും സംസാരിച്ചു. എസ്‌എഫ്‌ഐ ക്രാന്തി കോർണറും സന്ദർശിച്ചു.
‘അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തക കൂടെയാണ് ഞാൻ. ഇൗ സമരത്തിന് രാജ്യത്തെ മുഴുവൻ അമ്മമാരുടെയും പിന്തുണയുണ്ട്’– കെ കെ ശൈലജ പ്രതിഷേധക്കാരെ അഭിവാദ്യംചെയ്തുകൊണ്ട് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.
ഫെഡറൽ തത്വങ്ങൾക്കെതിരാണ് നീറ്റ് പരീക്ഷയെന്ന് കേരളം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് പി രാജീവും പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശനും ജന്തർ മന്തറിലെത്തി. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷ്, പ്രസിഡന്റ് സൂരജ് ഇളമൺ, ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ എന്നിവരും ഒപ്പമുണ്ടായിരുന്നു.










0 comments