print edition പ്രധാനെ പുറത്താക്കണം: സിപിഐ എം

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കം വിദ്യാർഥി– യുവജന പ്രക്ഷോഭകർ മുന്നോട്ടുവെയ്‌ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. പ്രധാനെ പുറത്താക്കണം. നാഷണൽ ടെസ്‌റ്റിങ് ഏജൻസി പിരിച്ചുവിടണം. പ്രക്ഷോഭത്തെ തുടർന്ന് അറസ്‌റ്റുചെയ്യപ്പെട്ടവരെ എത്രയും വേഗം വിട്ടയക്കണം.
കോക്ക്‌റോച്ച് ജനതാ പാർടിയുടെയും വിദ്യാർഥി സംഘടനകളുടെയും ആഹ്വാനപ്രകാരം പാർലമെന്റിലേക്ക് നടത്തിയ ചരിത്രപരമായ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥികളെയും യുവജനങ്ങളെയും അഭിനന്ദിക്കുന്നു. യുവാക്കളുടെ പ്രക്ഷോഭത്തോട് മുഖംതിരിച്ച മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടിനുള്ള തക്കതായ മറുപടിയായി മാർച്ച് മാറി. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിനെയും കണ്ണീർ വാതക പ്രയോഗത്തെയും അപലപിക്കുന്നു.
പൊലീസ് അതിക്രമത്തിൽ വിദ്യാർഥിനികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. ഗോൾ മാർക്കറ്റിൽ സിപിഐ എം ആസ്ഥാനമായ എകെജി ഭവന് മുന്നിലും പൊലീസിന്റെ ലാത്തിപ്രയോഗമുണ്ടായി. പാർലമെന്റ് മാർച്ചിൽ അഭൂതപൂർവമായ പങ്കാളിത്തമാണുണ്ടായത്. ചോദ്യപേപ്പർ ചോർച്ചയിൽ ഒരു നടപടിക്കും മോദി സർക്കാർ തയാറായിട്ടില്ല. എൻടിഎ പിരിച്ചുവിടാനും കൂട്ടാക്കിയിട്ടില്ല. പ്രക്ഷോഭകരുടെ ആവശ്യങ്ങളോട് സർക്കാർ ധിക്കാരപൂർവ്വം മുഖംതിരിക്കുകയാണ്.
ജന്തർമന്തറിലെ നിരാഹാര സമരവും തിങ്കളാഴ്‌ചത്തെ പൊലീസ് നടപടിയുമെല്ലാം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെയ്‌ക്കുകയാണ്. രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കും വിദ്യാഭ്യാസ മേഖലയിലെ കൂട്ടകുഴപ്പങ്ങൾക്കും പരിഹാരം കാണാൻ കൂട്ടാക്കാത്ത സർക്കാർ പ്രക്ഷോഭകരുമായി ചർച്ചയ്‌ക്ക് വിസമ്മതിക്കുകയാണ്. സർക്കാർ നയങ്ങൾക്കെതിരായ രോഷത്തെ അടിച്ചമർത്താമെന്നത് ബിജെപി സർക്കാരിന്റെ വ്യാമോഹം മാത്രമാണ് – പിബി പ്രസ്‌താവനയിൽ പറഞ്ഞു.










0 comments