പശുക്കടത്ത് ആരോപിച്ച് കൊലപാതകം: പ്രതികളെ ജീവപര്യന്തം ശിക്ഷിച്ച ജഡ്‌ജിക്കുനേരെ വര്‍ഗീയപ്രചരണം

അഡീഷണൽ സെഷൻസ് ജഡ്‌ജ് തബ്‌സം ഖാന്‍
ഭോപാൽ: പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിനുപിന്നാലെ മധ്യപ്രദേശിൽ ജഡ്‌ജിക്കുനേരെ വധഭീഷണിയും വർഗീയ പ്രചരണവും. നർമദാപുരം ജില്ലയിലെ അഡീഷണൽ സെഷൻസ് ജഡ്‌ജ് തബ്‌സം ഖാനാണ് സമൂഹമാധ്യമങ്ങളിൽ കൊലവിളിക്കും അധിക്ഷേപ പ്രചാരണത്തിനും ഇരയായാത്. സംഘപരിവാർ അനുകൂല ഹാൻഡിലുകളുടെ നേതൃത്വത്തിലുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.
2022ലാണ് പശുക്കടത്ത് ആരോപിച്ച് ട്രക്ക് ഡ്രൈവർ നാസിര്‍ അഹമ്മദിനെ ആയുധങ്ങളുമായെത്തിയ സംഘം അടിച്ചുകൊന്നത്. അഹമ്മദിനൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു. കേസില്‍ പ്രതികളായ ഏഴ് പേരെയും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് ദൃക്‌സാക്ഷികൾ ഉൾപ്പെടെ കൂറുമാറിയ കേസിൽ ശാസ്‌ത്രീയ തെളിവുകളിലൂടെയാണ് പ്രതികൾ കുറ്റക്കാരെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായത്.
ജൂൺ 12ന് വിധിവന്നതിനുപിന്നാലെ ജഡ്‌ജിക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ വിദ്വേഷ പ്രചാരണം ആരംഭിച്ചു. കോടതി വളപ്പില്‍ പ്രതികളുടെ ബന്ധുക്കളും വിവിധ സംഘടനാ നേതാക്കളും ചേര്‍ന്ന് ബഹളംവയ്‌ക്കുകയും പൊലീസ് വാഹനങ്ങളടക്കം തടയുകയും ചെയ്‌തു. വര്‍ഗീയ വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍, ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. 14 ‘ഗോരക്ഷകർക്ക്’ ജീവപര്യന്തം തടവ് വിധിച്ചെന്ന വ്യാജ വാർത്തയാണ് പ്രചരിപ്പിക്കുന്നത്. പത്തു ദിവസത്തിനുള്ളിൽ പ്രതികളെ മോചിപ്പിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന കൊലവിളിയും നടത്തി. ജഡ്‌ജിയെ രാജ്യത്തുനിന്ന് പുറത്താക്കാനും ആഹ്വാനം ചെയ്‌തു.










0 comments