print edition കോർപറേറ്റ് നിയമഭേദഗതി ബിൽ ജെപിസിക്ക് വിട്ടു


സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:47 AM | 1 min read
ന്യൂഡൽഹി : കോർപറേറ്റ് നിയമഭേദഗതി ബിൽ ധനമന്ത്രി നിർമലാസീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. വിശദ പരിശോധനയ്‌ക്കായി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക് വിടാനുള്ള പ്രമേയം സഭ അംഗീകരിച്ചു. 2013ലെ കന്പനി നിയമം, 2008ലെ പരിമിത ബാധ്യതാ പങ്കാളിത്ത നിയമം തുടങ്ങിയവ ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. 2026–2027 സാന്പത്തികവർഷത്തിലെ കേന്ദ്രസർക്കാരിന്റെ ധനാഭ്യർഥനകൾ ഉൾകൊള്ളുന്ന ഫിനാൻസ് ബില്ലും ലോക്‌സഭ ചർച്ച ചെയ്‌തു. കോർപറേറ്റ് നിയമഭേദഗതി ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു.
സുപ്രധാന നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥരുടെ അധികാരത്തിന് കൈമാറുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. കന്പനികളുടെ വർഗീകരണം, കോർപറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്വങ്ങൾക്ക് പരിധി ഏർപ്പെടുത്തൽ, നിയമപ്രകാരം കന്പനികൾ പാലിക്കേണ്ട വ്യവസ്ഥകളും ഉത്തരവാദിത്വങ്ങളും നിശ്‌ചയിക്കൽ തുടങ്ങിയ പ്രധാനപ്പെട്ട നയങ്ങൾ കൃത്യമായ മാനദണ്ഡങ്ങളുടെയും നിയന്ത്രണങ്ങളുടെയും അഭാവത്തിൽ ഉദ്യോഗസ്ഥ തീരുമാനങ്ങൾക്ക് വിടാനുള്ള നീക്കം വലിയ ഭവിഷ്യത്തുകൾ സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു. തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക് വിടണമെന്ന് സ്‌പീക്കർ ഓംബിർളയോട് ധനമന്ത്രി ശുപാർശ ചെയ്‌തു. കോർപറേറ്റ് കാര്യ പാർലമെന്ററി സ്‌റ്റാൻഡിങ്ങ് കമ്മിറ്റി നിലവിലുള്ളപ്പോൾ ബിൽ ആ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ധനമന്ത്രിയുടെ ശുപാർശ വോട്ടിനിടുകയും ശബ്‌ദവോട്ടിൽ പാസാക്കുകയും ചെയ്‌തു.










0 comments