print edition മീനാക്ഷിയെ വീഴ്ത്തിയത് കോൺഗ്രസിന്റെ ‘സെൽ-ഫ് ഗോൾ’


എം അഖിൽ
Published on Jun 11, 2026, 12:06 AM | 1 min read
ന്യൂഡൽഹി: തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ബിജെപിയുമായുള്ള ഒത്തുകളിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മീനാക്ഷി നടരാജന്റെ നാമനിർദേശപത്രിക തള്ളാൻ സാഹചര്യമുണ്ടാക്കിയതെന്ന ആക്ഷേപം ശക്തം. തെലങ്കാനയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തകസമിതി സ്ഥിരംക്ഷണിതാവായ മീനാക്ഷിക്കെതിരെ തെലങ്കാന കോടതിയിലുള്ള കേസിന്റെ വിശദാംശങ്ങൾ നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളിയത്. മീനാക്ഷിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ കോൺഗ്രസാണ് കൈമാറിയതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ വെളിപ്പെടുത്തി.
ഹൈദരാബാദ് നാന്പള്ളി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ മീനാക്ഷിയെ കക്ഷിയാക്കി നൽകിയ സ്വകാര്യ അന്യായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിയമസംഘമാണ് കൈാര്യംചെയ്യുന്നത്. 2022ൽ തെലങ്കാനയിലെ കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി യുവതി മീനാക്ഷി നടരാജനെ സമീപിച്ചിരുന്നു. പിസിസി അധ്യക്ഷന് പരാതി നൽകാൻ മീനാക്ഷി നിർദേശിച്ചു.
നീതി ലഭിക്കാത്തതിനെത്തുടർന്ന് കെപിസിസി അധ്യക്ഷനെയും മീനാക്ഷി നടരാജനെയും കക്ഷിയാക്കി സ്വകാര്യ അന്യായം ഫയൽചെയ്‌തു. ഇക്കാര്യം സംസ്ഥാന കോൺഗ്രസ് മറച്ചുവച്ചതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസിന് ജയിക്കാൻ സാധ്യതയുള്ള ഏക സീറ്റിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമുണ്ടായത്. കേസിനെക്കുറിച്ച് മീനാക്ഷിക്ക് അറിയാത്തതിനാൽ അതിന്റെ വിശദാംശങ്ങൾ അവർ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്‌മൂലത്തിൽ സമർപ്പിക്കില്ലെന്ന് ബിജെപിക്ക് നേരത്തെ കോൺഗ്രസിൽനിന്ന് വിവരം ലഭിച്ചിരുന്നു.
ഇക്കാര്യം ഒറ്റിക്കൊടുത്തതോടെയാണ് രണ്ട് രാജ്യസഭാ സീറ്റുമാത്രം ജയിക്കാൻ അംഗബലമുണ്ടായിരുന്ന ബിജെപി മൂന്നാംസീറ്റിലേക്കും സ്ഥാനാർഥിയെ നിർത്തിയത്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പല നീക്കങ്ങളും മീനാക്ഷി ശക്തമായി എതിർത്തതാണ് തെലങ്കാനയിലെ ചില നേതാക്കൾ അവർക്കെതിരെ തിരിയാൻ കാ രണം.
ബിഹാറിലും ഒഡിഷയിലും കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ബിജെപി ഒരോ രാജ്യസഭാസീറ്റ് അധികം ജയിച്ചിരുന്നു.









0 comments