print edition ഹരിയാനയിലെ സീറ്റിന് കോഴ: മൗനിബാബകളായി രാഹുലും ഖാർഗെയും

മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി

എം അഖിൽ
Published on Mar 30, 2026, 05:15 AM | 1 min read
ന്യൂഡൽഹി: കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷുമടക്കം മുതിർന്ന നേതാക്കൾക്കെതിരെ അതീവഗുരുതര ആരോപണമുയർന്നിട്ടും അനങ്ങാതെ കോൺഗ്രസ് ദേശീയ നേതൃത്വം.
ഹരിയാനയിൽ സീറ്റ് വാഗ്‌ദാനംചെയ്‌ത് കോടികൾ കോഴ കൈപ്പറ്റിയെന്ന് സംസ്ഥാന മഹിളാകോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി സുചിത്രാദേവിയും ഭർത്താവ് ഗൗരവ്‌കുമാറും ആരോപണമുന്നയിച്ച് മാസമൊന്ന് പിന്നിട്ടിട്ടും രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖാർഗെയോ പ്രതികരിച്ചിട്ടില്ല.
ഗൗരവ്‌കുമാറിന്റെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടും നേതൃത്വം കുറ്റകരമായ മൗനം തുടരുകയാണ്. ആരോപണവിധേയരെ മാറ്റിനിർത്തി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം നീക്കം കൈപൊള്ളിക്കുമെന്ന ഭീതിയിലാണ് കോൺഗ്രസ്.
പല സംസ്ഥാനങ്ങളിലും സമാനമായി സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടികൾ പിരിച്ചെന്ന ആരോപണമുണ്ട്. ബിഹാറിൽ സീറ്റിന് ഏഴ് കോടി വീതം പിരിച്ചെന്നാണ് റിപ്പോർട്ട്. ‘ഹരിയാനയിലെ പരാതി മഞ്ഞുമലയുടെ അറ്റം മാത്രമാണ്’ –കോൺഗ്രസ് വൃത്തങ്ങൾ ‘ദേശാഭിമാനി’യോട് പറഞ്ഞു.
കോൺഗ്രസിന്റെ സീറ്റ് കച്ചവടത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടും മലയാളത്തിലെ ‘ബ്രേക്കിങ് ന്യൂസുകളിൽ’ ഇതൊരു വാർത്തയേയല്ല. ഇതിനായി ഡൽഹിയിലെ മലയാളി ദൃശ്യമാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി ജാഗ്രത പുലർത്തി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുറിവേൽക്കുന്ന വാർത്ത പൂഴ്‌ത്തിവയ്ക്കാൻ ജാഗരൂകരാണ് അവര്‍.










0 comments