സീറ്റ് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: പ്രിയങ്ക ഗാന്ധിക്കും കെ സി വേണുഗോപാലിനുമെതിരെ പരാതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കോൺഗ്രസ് ഉന്നത നേതാക്കൾക്കെതിരെ കേസെടുത്തു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരെയാണ് ഡൽഹി പൊലീസിൽ പരാതി ലഭിച്ചത്.
ഹരിയാനയിലെ മുൻ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ ഗൗരവ് കുമാറാണ് പരാതിക്കാരൻ. സീറ്റിനായി ഏഴ് കോടി രൂപ കോൺഗ്രസ് നേതാക്കൾക്ക് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ കൊടിക്കുന്നിൽ സുരേഷ് 15 ലക്ഷം രൂപ തിരികെ നൽകിയെന്നും ബാക്കി ഒരു കോടി അഞ്ച് ലക്ഷം രൂപ കൂടി നൽകാനുണ്ടെന്നും ഗൗരവ് കുമാർ ആരോപിക്കുന്നു.
കെ സി വേണുഗോപാൽ 75 ലക്ഷം രൂപയും, പ്രിയങ്ക ഗാന്ധി 35 ലക്ഷം രൂപയും, പി എ അനസ് 10 ലക്ഷം രൂപയും നൽകാനുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതിക്കൊപ്പം ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഓഡിയോ ക്ലിപ്പുകൾ, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവയും ഇയാൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
പരാതി നൽകിയതിന് പിന്നാലെ കേസ് പിൻവലിക്കാൻ നേതാക്കളുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടെന്നും, പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഗൗരവ് കുമാർ പറഞ്ഞു.
പണം തിരികെ ലഭിച്ചില്ലെങ്കിൽ നവരാത്രി ദിനത്തിൽ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകി. സംഭവം കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.











0 comments