വൻ ലഹരിവേട്ട: മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
മുംബൈ: രാജ്യത്തെ നടുക്കിയ വൻ മയക്കുമരുന്ന് വേട്ടയിൽ മുംബൈയിൽ നിന്ന് 1745 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ 349 കിലോ ഹൈ-ഗ്രേഡ് കൊക്കെയ്നാണ് കണ്ടെടുത്തത്. അന്താരാഷ്ട്ര ലഹരി മരുന്ന് റാക്കറ്റിലെ നിർണ്ണായക കണ്ണികളെ തകർക്കുന്നതാണ് ഈ നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ വിജയമെന്ന് അമിത് ഷാ എക്സിലൂടെ (X) അറിയിച്ചു. ഒരു ചെറിയ ചരക്ക് പിടികൂടിയതിൽ നിന്ന് ആരംഭിച്ച് അതീവ ജാഗ്രതയോടെ നടത്തിയ അന്വേഷണമാണ് ഇത്രയും വലിയൊരു അന്താരാഷ്ട്ര ശൃംഖലയെ പുറത്തുകൊണ്ടുവരാൻ എൻസിബി യെ സഹായിച്ചത്.
സമീപകാലത്ത് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ലഹരി വിരുദ്ധ പോരാട്ടത്തിൽ വലിയ നാഴികക്കല്ലായ ഈ ദൗത്യം പൂർത്തിയാക്കിയ എൻസിബി ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
തുടർച്ചയായ നിരീക്ഷണത്തിലൂടെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയുമാണ് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തന്നെ വലയിലാക്കാൻ എൻസിബിക്ക് സാധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്താനും ലഹരിമരുന്ന് എവിടെ നിന്ന് വന്നു, എവിടേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ടു തുടങ്ങിയ കാര്യങ്ങൾ പുറത്തുകൊണ്ടുവരാനും വിപുലമായ അന്വേഷണം തുടരുകയാണ്.










0 comments