ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും മുഖമുള്ള രാവണൻ; ചോദ്യം ചെയ്ത വിദ്യാർഥികളെ ആക്രമിച്ച് എബിവിപി

ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ചിത്രം പതിച്ച് രാവണ രൂപം തീർത്ത് എബിവിപി. എബിവിപിയുടെ ഈ നീക്കത്തിനെതിരെ എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ് തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നു. ദുർഗ പൂജ ചടങ്ങ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകർ വിദ്യാർഥികളെ ആക്രമിച്ചു. രാത്രി ഏഴ് മണിയോടെ സർവകലാശാലയിലെ സബർമതി ടി പോയിന്റ് മേഖലയിലായിരുന്നു സംഘർഷം.
മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്തിനാണെന്നും രാജ്യത്തെ കുറിച്ച് ആധിയുണ്ടായിരുന്നെങ്കിൽ എബിവിപി രാവണന്റെ തലയായി പതിക്കേണ്ടത് ഗോഡ്‌സേയുടെ ചിത്രമായിരുന്നുവെന്നും സ്റ്റുഡൻസ് യൂണിയൻ ചോദ്യം ചെയ്തു.
Related News
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. ഷാദാബ് അഹ്മദ്, അത്തർ ഖാൻ, ഖാലിദ് സെയ്ഫി, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ തുടങ്ങിയവരാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ആരോപിച്ച് ജയിലിൽ കഴിയുന്ന മറ്റുള്ളവർ. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020ലാണ് ഉമർ ഖാലിദിനെയും മറ്റുള്ളവരേയും ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്. യുഎപിഎ, ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.









0 comments