print edition വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം; കേൾക്കാൻ സമയമില്ലെന്ന് ചീഫ് ജസ്റ്റിസ്


സ്വന്തം ലേഖകൻ
Published on Jul 23, 2026, 01:36 AM | 1 min read
ന്യൂഡൽഹി : ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയ വിദ്യാർഥികളെ ഡൽഹി പൊലീസ് തല്ലിച്ചതച്ചതിനെതിരെ നൽകിയ ഹർജി അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കാൻ സമയമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം. ജന്തർമന്തറിൽ സമരം നടക്കുന്നുവെന്നും പൊലീസ് ക്രൂരമർദനം നടത്തുകയാണെന്നും അഭിഭാഷകൻ നരേന്ദ്ര മിശ്ര, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനോട് പറഞ്ഞു. ‘ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുത്' –നിസ്സംഗ ഭാവത്തിൽ ചീഫ് ജസ്റ്റിസ് ആവശ്യം നിരാകരിച്ചു.
തൊഴിലില്ലാത്ത യുവജനങ്ങൾ പാറ്റകളെ പോലെയാണെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോടുള്ള പ്രതിഷേധസൂചകമായാണ് കോക്രോച്ച് ജനതാപാർടി (സിജെപി) രൂപംകൊണ്ടത്.അതിനിടെ നരനായാട്ടിനെ വിമർശിച്ച ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കോടതി പറഞ്ഞു.
അപലപിച്ച് അഭിഭാഷക സമൂഹം
ചീഫ് ജസ്റ്റിസ് കണ്ണടച്ചെങ്കിലും വിദ്യാർഥികൾക്കെതിരെയുള്ള അക്രമത്തെ അപലപിച്ച് അഭിഭാഷക സമൂഹം. സുപ്രീംകോടതി ബാർ അസോസിയേഷൻ, അഡ്വക്കറ്റ്‌സ് ഓൺ റെക്കോർഡ്‌സ് അസോസിയേഷൻ എന്നിവയ്‌ക്ക് പുറമേ 650 മുതിർന്ന അഭിഭാഷകരും പൊലീസ് മർദനത്തെ അപലപിച്ച് കുറിപ്പിറക്കി. ഭീകരമർദനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.









0 comments