തൊഴിലാളി വിരുദ്ധ ലേബർ കോഡ് പകർപ്പുകൾ കത്തിച്ച് സിഐടിയു

സിഐടിയു കേന്ദ്ര കമ്മിറ്റി ഓഫീസായ ബിടിആർ ഭവനിൽ നടന്ന പ്രതിഷേധത്തിൽ തൊഴിൽ കോഡ് പകർപ്പുകൾ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കത്തിക്കുന്നു. വൈസ് പ്രസിഡന്റ് തപൻ സെൻ, സെക്രട്ടറി എ ആർ സിന്ധു, ആർ കരുമലയ്യൻ എന്നിവർ സമീപം| ഫോട്ടോ: പി വി സുജിത്

സ്വന്തം ലേഖകൻ
Published on May 09, 2026, 06:31 PM | 1 min read
ന്യൂഡൽഹി: തീവ്ര തൊഴിലാളി വിരുദ്ധ നയങ്ങളടങ്ങിയ തൊഴിൽ കോഡുകളുടെ പകർപ്പുകൾ കത്തിച്ച് സിഐടിയു. കേന്ദ്ര സർക്കാർ തൊഴിൽ കോഡുകളുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം. സിഐടിയു കേന്ദ്ര കമ്മിറ്റി ഓഫീസായ ബിടിആർ ഭവനിൽ നടന്ന പ്രതിഷേധത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം, വൈസ് പ്രസിഡന്റ് തപൻ സെൻ, സെക്രട്ടറി എ ആർ സിന്ധു എന്നിവർ സംസാരിച്ചു.
ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ മരണമണിയാണ് നാല് തൊഴിൽ കോഡുകളെന്ന് എളമരം കരീം പറഞ്ഞു. 2020ഓടയാണ് ഇൗ തൊഴിൽ കോഡുകൾ പാർലമെന്റിൽ കേന്ദ്ര സർക്കാർ പാസാക്കുന്നത്. തുടർന്ന് രാജ്യവ്യാപകമായി കനത്ത പ്രതിഷേധമുണ്ടായതോടെ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി മാറിനിന്നു. തുടർന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപി സർക്കാർ തൊഴിൽ കോഡുകൾ പ്രാബല്യത്തിലാക്കി. ഇപ്പോൾ, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും ചെയ്തു.
സിഐടിയു കേന്ദ്ര കമ്മിറ്റി ഓഫീസായ ബിടിആർ ഭവനിൽ നടന്ന പ്രതിഷേധത്തിൽ തൊഴിൽ കോഡ് പകർപ്പുകൾ കത്തിച്ചപ്പോൾ| ഫോട്ടോ: പി വി സുജിത്
രാജ്യമാകമാനമുണ്ടായ തൊഴിലാളി പ്രക്ഷോഭങ്ങൾ പരിഗണിക്കാതെയാണ് ഇൗ നടപടി. ഇൗ തൊഴിൽ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കും. തൊഴിൽ കോഡുകൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനെ രാജ്യത്തെ തൊഴിലാളികൾ അനുവദിക്കില്ല. ഇത് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു അഖിലേന്ത്യാ ട്രഷറർ എം സായ്‌ബാബു, സെക്രട്ടറി ആർ കരുമലയ്യൻ, സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. സിഐടിയുവിന്റെ ഭാഗമായ തൊഴിലാളി സംഘടനകളോടും മുഴുവൻ സംസ്ഥാന കമ്മിറ്റികളോടും, ഞായറാഴ്‌ച തൊഴിൽ കോഡുകൾക്കെതിരെ പ്രതിഷേധിക്കാൻ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.











0 comments