മുംബൈയിലെത്തി ചായയും ബൺ മസ്കയും കഴിച്ച് സ്പൈഡർമാനും നോളനും മാറ്റ് ഡേമനും

മുംബൈ: മുംബൈയിലെ നൂറ്റിയെട്ടുവർഷം പഴക്കമുള്ള ഒരു ചായക്കടയിൽ മൂന്നു വിദേശികൾ എത്തി. ചായയും ബൺ മസ്കയും കഴിച്ച് മടങ്ങിയ അവർ ആരാണെന്ന് ജീവനക്കാർക്ക് ആദ്യം മനസ്സിലായില്ല. പിന്നീട് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് കടയിലെത്തിയത് വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനും ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും മാറ്റ് ഡേമണുമാണെന്ന് തിരിച്ചറിഞ്ഞത്.
‘ദി ഒഡീസി’ എന്ന സിനിമയുടെ മുംബൈ പ്രദർശനത്തിനെത്തിയ മൂവരും കൊളാബയിലെ പ്രശസ്തമായ ഒളിമ്പിയ കോഫി ഹൗസിലാണ് അപ്രതീക്ഷിതമായി എത്തിയത്. ഗ്ലാസ് കപ്പിലെ ചായയ്ക്കൊപ്പം ബൺ മസ്കയും ഏതാനും മധുരപലഹാരങ്ങളും അവർ കഴിച്ചു. സിനിമയുടെ പ്രദർശനത്തിന് മുമ്പുള്ള ചെറിയൊരു ചായവേളയായിരുന്നു സന്ദർശനം.
താരങ്ങൾ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ അവരുടെ സംഘാംഗങ്ങൾ കടയിലെത്തിയിരുന്നു. എന്നാൽ അവർ കാത്തുനിൽക്കുന്നത് ആരെയാണെന്ന് ജീവനക്കാർക്ക് അറിവുണ്ടായിരുന്നില്ലെന്ന് കടയുടെ നടത്തിപ്പുകാരൻ ഇനായത്ത് മറേഡിയ പറഞ്ഞു.
“പിന്നീട് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ടോം ‘സ്പൈഡർമാൻ’ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണെന്ന് മനസ്സിലായത്. അത്ര വലിയ താരങ്ങളാണ് വരുന്നതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.
മൂവരും ലഘുഭക്ഷണം മാത്രമാണ് കഴിച്ചത്. എന്നാൽ വിവരം പുറത്തറിഞ്ഞതോടെ കടയ്ക്ക് പുറത്ത് ആളുകൾ തടിച്ചുകൂടി. സുരക്ഷാ ജീവനക്കാരും പൊലീസും സ്ഥലത്തുണ്ടായിരുന്നു. തിരക്ക് വർധിച്ചതോടെ പത്ത് മുതൽ പതിനഞ്ച് മിനിറ്റിനകം നോളനും താരങ്ങളും മടങ്ങി.
ഹോളിവുഡ് വമ്പന്മാർ സാധാരണക്കാരെപ്പോലെ ചായയും ബൺ മസ്കയും കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടി. നോളന്റെ പുതിയ ചിത്രമായ ‘ദി ഒഡീസി’യിൽ ആൻ ഹാത്‌വേ, സെൻഡായ, റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്കോ, സാമന്ത മോർട്ടൺ, ഷാർലിസ് തെറോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജൂലൈ പതിനേഴിന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.











0 comments