ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ

ചിന്ദ്‍വാഡ : മധ്യപ്രദേശിൽ കഫ്സിറപ്പ് കഴിച്ച് 24 കുട്ടികള്‍ മരിച്ച സംഭവത്തിൽ ഒരാളെക്കൂടി പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തു. പ്രതിയായ ഡോ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയാണ് അറസ്റ്റിലായത്. നിരവധിപേര്‍ക്ക് കഫ്സിറപ്പ് വിറ്റ മെഡിക്കൽ ഷോപ്പിന്റെ ഉടമയാണ് ജ്യോതി സോണി.
ദുരന്തത്തിലേക്ക് വഴിവച്ച കോള്‍ഡ്രിഫ് കഫ്സിറപ്പ് നിര്‍മിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ ജി രംഗനാഥന്‍ ഉള്‍പ്പെടെ ഏഴു പേര്‍ ഇതുവരെ അറസ്റ്റിലായി. ശ്രീശൻ ഫാർമ നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പിലെ വിഷാംശം മൂലമുണ്ടായ വൃക്ക തകരാറാണ് മരണങ്ങൾക്ക് കാരണമെന്നാണ് നിഗമനം.
മധ്യപ്രദേശില്‍ ഒക്ടോബര്‍ ആദ്യവാരമാണ് ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണമാണ് കുട്ടികള്‍ മരിച്ചത്. രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ കോള്‍ഡ്രിഫ് സിറപ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും നിരോധിക്കുകയും രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന നൽകരുതെന്ന് ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.










0 comments