വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി; ഹോട്ടൽ ഉടമയെ വെടിവെച്ചുകൊന്നു

റാഞ്ചി: വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം പാഴ്സൽ മാറി നൽകിയ കടയുടമയെ വെടിവച്ച് കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിനാണ് ഹോട്ടൽ ഉടമയായ വിജയ കുമാർ നാഗിനെ (47) അക്രമി വെടിവെച്ച് കൊന്നത്.
കാങ്കേ പിതോറിയ റോഡിലാണ് വിജയ കുമാർ നാഗിന്റെ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും വെജ് ബിരിയാണി വാങ്ങിയ പ്രതി വീട്ടിലെത്തിയപ്പോഴാണ് പാർസലായി ലഭിച്ചത് ചിക്കൻ ബിരിയാണിയാണെന്ന് മനസിലാക്കിയത്. തുടർന്ന് ഇയാൾ കട ഉടമ വിജയ് നാഗിനെ ഫോണിൽ വിളിക്കുകയും സംസാരം തർക്കമായി കലാശിക്കുകയും ചെയ്തു. രാത്രി 11.30ന് വിജയ്‌നാഗിന്‌ഖെ ഹോട്ടലിൽ പ്രതിയും രണ്ട് സുഹൃത്തുക്കളും എത്തിയതോടെ വാഗ്വാദം ഉന്തും തള്ളുമായി മാറി. ഇതിനിടെയാണ് പ്രതി തോക്കെടുത്ത് വിജയ്‌നാഗിന് നേരെ വെടിയുതിർത്തത്. വെടിയേറ്റു വീണുകിടക്കുന്ന വിജയ്‌നാഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം അവിടെ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഇതുവരെ പൊലീസ് പിടികൂടിയില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും സിസിടിവി അടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.










0 comments