ഡൽഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കി

ഐഷി ഘോഷ്
ന്യൂഡൽഹി: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ കസേര തെറിപ്പിച്ച നീറ്റ് പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ വേട്ടയാടിയ ഡൽഹി പൊലീസിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസം ഡൽഹി പട്യാല ഹൗസ് കോടതി അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചതിലാണ് ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കിയത്.
2021 ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം എകെജി ഭവനിലേയ്ക്ക് അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്. എന്നാൽ യൂണിഫോമും നെയിം പ്ലേറ്റും ഇല്ലാതെ സ്വകാര്യ വാഹനത്തിൽ എത്തിയ പൊലീസിനെ ജോൺ് ബ്രിട്ടാസ് എംപി ചോദ്യം ചെയ്യുകയും മടക്കി അയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസിന്റെ അന്യായ നടപടിക്കെതിരെ ഐഷി ഘോഷ് കോടതിയെ സമീപിച്ചത്.
2021 ൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ബംഗ ഭവനിലേയ്ക്ക് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് അഞ്ച് വർഷത്തിനിപ്പുറം അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് എകെജി ഭവനിലേയ്ക്ക് അതിക്രമിച്ചു കയറിയത്. ഈ കേസിൽ സമൻസിന് ഹാജരാകാത്തതിന് ഡൽഹി പട്യാല ഹൗസ് കോടതി 1000 രൂപ പിഴയും ചുമത്തി. വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ കുറ്റക്കാരായി ചിത്രീകരിച്ച് ആർഎസ്എസ് മുഖപത്രമായ ഒർഗനൈസർ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഡൽഹി പൊലീസിന്റെ നീക്കം.
പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ഒരു തരത്തിലുള്ള പ്രതികാര നടപടികളും ഉണ്ടാവില്ല എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ മുമ്പ് പങ്കെടുത്ത സമരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടത്തി വരുന്നത്. എ കെ ജി ഭവനിൽനിന്ന് നാണംകെട്ട് മടങ്ങിയ ഡൽഹി പൊലീസിന് കോടതിയിൽനിന്നും ഏറ്റ കനത്ത കനത്ത പ്രഹരമാണ് ഇത്. അഭിഭാഷകരായ കെ എൻ ജയശങ്കർ, ജയ്‌മോൻ ആഡ്രൂസ് എന്നിവരും ഐഷിക്കായി ഹാജരായി.










0 comments