മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യായീകരിച്ച് ബിജെപി മുഖ്യമന്ത്രി

റായ്‍പുര്‍: മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമിച്ചതിനുള്ള അതീവ ഗുരുതര കേസാണ് കന്യാസ്ത്രീകള്‍ക്കെതിരെയുള്ളതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണുദേവ് സായി. "നാരായൺപുരിലെ പെൺമക്കളെ നഴ്സിങ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്ത് ആഗ്രയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. നാരായൺപുരിൽനിന്നുള്ളയാളാണ് കന്യാസ്ത്രീകള്‍ക്ക് പെൺകുട്ടികളെ ദുര്‍ഗ് സ്റ്റേഷനിൽവച്ച് കൈമാറിയത്. പെൺകുട്ടികളെ പ്രലോഭിപ്പിച്ചത് കടത്തി മതംമാറ്റാനുള്ള ശ്രമമാണ് നടന്നതെന്നും വിഷ്ണുദേവ് സായി എക്സിൽ കുറിച്ചു.
അതേസമയം അറസ്റ്റ് ചെയ്ത് നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാൻ പോലും പൊലീസ് അധികൃതർ അനുവദിച്ചില്ല. ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ചത്തീസ്‌ഗഡ് മതസ്വാതന്ത്ര നിയമത്തിലെ നാലാം വകുപ്പ്, മനുഷ്യക്കടത്തിന് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുകൾ ചുമത്തിയാണ് കന്യാസ്ത്രീകളായ പ്രീതിമേരിയെ ഒന്നാംപ്രതിയാക്കിയും വന്ദനാഫ്രാൻസിസിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തിട്ടുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബിഎൻഎസിലെ 152ാം വകുപ്പും ചുമത്തി. പരമാവധി പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കന്യാസ്‌ത്രീകൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
നിലവിൽ റിമാൻഡിലുള്ള കന്യാസ്‌ത്രീകൾ തിങ്കളാഴ്‌ച്ച ദുർഗ് ജില്ലാകോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, എഫ്‌ഐആറിലെ ചില ഗുരുതര പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജാമ്യാപേക്ഷ പിന്നീട് നൽകിയാൽ മതിയെന്ന് തീരുമാനിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലികൾക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയാണ് ബജ്‌റംഗ്‌ദൾ നേതാക്കളായ രത്തൻയാദവിന്റെയും ജ്യോതിശർമയുടെയും ശർമയുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ കൈയ്യേറ്റം ചെയ്‌തത്. ബജ്‌റംഗ്‌ദൾ പ്രവർത്തകർ തന്നെയാണ് ‘മതപരിവർത്തനം’ ആരോപിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത്.









0 comments