സൈബര്‍തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടന്റിന് നഷ്ടമായത് 21 കോടി രൂപ

ഗ്വാളിയോർ: ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 70കാരനായ ചാർട്ടേഡ് അക്കൗണ്ടന്റിന് 21 കോടിയിലേറെ രൂപ നഷ്ടമായി. ആറുമാസത്തിനിടെ നൂറിലധികം തവണയായാണ് നാല് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം കൈമാറിയത്.
2025 ഡിസംബർ അവസാനവാരം ഒരു സ്ത്രീ നിക്ഷേപ ഉപദേശകയെന്ന പേരിൽ വാട്സാപ്പിലൂടെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. ആദ്യം ചെറിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും അതിന് ലാഭം നൽകുകയും ചെയ്തു. ഇതോടെ വിശ്വാസം നേടിയെടുത്ത സംഘം വ്യാജ നിക്ഷേപ വെബ്സൈറ്റ് തയ്യാറാക്കി വലിയ ലാഭം ലഭിച്ചതായി കാണിച്ചു.
ഇത് വിശ്വസിച്ച അക്കൗണ്ടന്റ് ആറുമാസത്തിനിടെ 21 കോടിയിലേറെ രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സംഘം പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. പണം ലഭിക്കണമെങ്കിൽ കോടികൾ കൂടി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഇയാൾ ഗ്വാളിയോർ സൈബർ പൊലീസിൽ പരാതി നൽകി. ഇതുവരെ 1.75 കോടി രൂപ മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. പണം എത്തിയ ബാങ്ക് അക്കൗണ്ടുകൾ, വാട്സാപ്പ് നമ്പറുകൾ, വ്യാജ വെബ്സൈറ്റ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.











0 comments