പുതുച്ചേരി കോൺഗ്രസിൽ പൊരിഞ്ഞ അടി: മുൻമുഖ്യമന്ത്രിയെ കോൺഗ്രസുകാർ വഴിയില്‍ തടഞ്ഞു

വൈദ്യലിംഗം എംപിയെ കോൺഗ്രസുകാർ തടയുന്നു
പി ദിനേശൻ
Published on Mar 23, 2026, 07:46 PM | 1 min read
പുതുച്ചേരി: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പുതുച്ചേരിയിലും കോൺഗ്രസിൽ കലഹം രൂക്ഷം. പുതുച്ചേരി നിയമസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാനിറങ്ങിയ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി വൈദ്യലിംഗം എംപിയെ കോൺഗ്രസുകാർ തടഞ്ഞു. തട്ടാൻചാവടി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമപ്പിക്കാൻ തിങ്കളാഴ്‌ച രാവിലെ കാറിൽ യാത്രചെയ്യുന്പോഴാണ് ഒരു സംഘം കോൺഗ്രസുകാർ തടഞ്ഞത്. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിന്തരിപ്പിച്ചത്.
മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി നാരായണസ്വാമി അനുകൂലികളാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ആരോപണം. നെല്ലിത്തോപ്പ് മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ വി നാരായണസ്വാമിക്ക് കോൺഗ്രസ് സീറ്റ് നൽകാത്തതാണ് വിരോധത്തിന് പിന്നിൽ. കോൺഗ്രസിലെ ഉൾപ്പോരാണ് മുൻ മുഖ്യമന്ത്രിയെ തെരുവിൽ തടഞ്ഞതിലൂടെ പുറത്തുവന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മുൻ പിസിസി പ്രസിഡന്റും മന്ത്രിമാരും എംഎൽഎമാരും ബിജെപിയിൽ ചേർന്നത്. പുതുച്ചേരിയിൽ ബിജെപിക്ക് മേൽവിലാസമുണ്ടാക്കി കൊടുത്തത് കാലുമാറിയ കോൺഗ്രസുകാരാണ്. എൻആർ കോൺഗ്രസ്–ബിജെപി സഖ്യസർക്കാറിനെതിരെ ശക്തമായ ജനവികാരം ഉയരുന്നതിനിടെയാണ് രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ വിഭാഗങ്ങൾ ഏറ്റുമുട്ടുന്നത്.










0 comments