കൊലച്ചതി
print edition പെട്രോൾ–ഡീസൽ–സിഎൻജി വില കൂട്ടി കേന്ദ്രം

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതിനുപിന്നാലെ പെട്രോൾ–ഡീസൽ–സിഎൻജി വില കൂട്ടി കേന്ദ്രസർക്കാർ. പെട്രോൾ–ഡീസൽ വില ലിറ്ററിന് മൂന്നുരൂപ വീതവും സിഎൻജി വില കിലോയ്‌ക്ക് രണ്ട് രൂപയുമാണ് കൂട്ടിയത്. നേരത്തെ ഗാർഹിക എൽപിജി വില സിലിണ്ടറിന് അറുപത് രൂപയും വാണിജ്യാവശ്യത്തിനുള്ള എൽപിജി വില 993 രൂപയും കൂട്ടിയിരുന്നു. വിമാന ഇന്ധന വിലയും കുത്തനെ വർധിപ്പിച്ചു.
പെട്രോൾ–ഡീസൽ ഉപയോഗം കുറയ്‌ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് നടപടി. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ്ഓയിൽ വില നൂറ് ഡോളർ കടന്നതിന്റെ മറവിലാണ് വിലവർധന. ക്രൂഡ്ഓയിൽ വില കൂടിയതോടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ‘വരുമാനക്കുറവ്’ നേരിടുന്നുവെന്ന വാദമാണ് കേന്ദ്രസർക്കാരിന്റേത്.
എണ്ണക്കമ്പനികൾ ദിവസവും ആയിരം കോടി രൂപയുടെ വരുമാനക്കുറവ് നേരിട്ടുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. മൂന്നുമാസത്തെ വരുമാനക്കുറവ് ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വാദം.
പശ്‌ചിമേഷ്യൻ സംഘർഷം തുടങ്ങുംമുമ്പ് 70 ഡോളറിലും താഴെയായിരുന്നു ക്രൂഡ്ഓയിൽ വില. 2022 ഏപ്രിലിനുശേഷം ഒരിക്കൽ പോലും വില 100 ഡോളർ കടന്നിരുന്നില്ല. 2022 ഏപ്രിലിൽ റഷ്യ–ഉക്രയ്‌ൻ സംഘർഷ സമയത്താണ് ക്രൂഡ്ഓയിൽ വിലയിൽ കുതിപ്പുണ്ടായത്. ഇതിന് അനുസൃതമായി ആഭ്യന്തര പെട്രോൾ–ഡീസൽ വില പലഘട്ടങ്ങളിലായി ലിറ്ററിന് 10 രൂപ വീതം ഉയർത്തി. ആ വർഷം സെപ്‌തംബറിൽ തന്നെ ക്രൂഡ്ഓയിൽ വില 80 ഡോളറിൽ താഴെയെത്തിയിട്ടും വില കുറച്ചില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഒടുവിൽ വില കുറച്ചത്. ക്രൂഡ്ഓയിൽ വില കഴിഞ്ഞ വർഷം ഏപ്രിലിൽ 60 ഡോളറിൽ താഴെയെത്തിയിട്ടും ഇന്ധനവില ഒരു പൈസ പോലും കുറച്ചില്ല. കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷങ്ങളിൽ 1.86 ലക്ഷം കോടി രൂപയുടെ ലാഭമാണ് എണ്ണക്കമ്പനികൾക്കുണ്ടായത്. ഇന്ധന നികുതിയിലൂടെ 2020–25 കാലയളവിൽ 16 ലക്ഷം കോടിയിലേറെ രൂപ കേന്ദ്രസർക്കാരിന് ലഭിച്ചത്. യുഎസ് ശാസനപ്രകാരം റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ള എണ്ണ വേണ്ടെന്നുവച്ചതും പ്രതിസന്ധിക്ക് കാരണമായി.










0 comments