ഐപിഎസ് ഓഫീസര്‍മാര്‍ക്ക് കേന്ദ്രസര്‍വ്വീസിൽ എമ്പാനൽമെന്റിന് മുൻപരിചയം നിര്‍ബന്ധമാക്കി

ന്യൂഡൽഹി: 2011ബാച്ച് മുതൽ ഐപിഎസ് ഓഫീസർമാർക്ക് കേന്ദ്ര സർക്കാരിലെ ഇൻസ്പെക്ടർ ജനറൽ അല്ലെങ്കിൽ തുല്യ പദവിയിലേക്കുള്ള എമ്പാനൽമെന്റിന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ രണ്ട് വർഷത്തെ സേവനപരിചയം നിർബന്ധമാക്കി കേന്ദ്ര സർക്കാർ. എസ് പി അല്ലെങ്കിൽ ഡി ഐ ജി തലത്തിൽ കുറഞ്ഞത് രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ചിരിക്കണം എന്നാണ് നിബന്ധന.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. “2011ബാച്ച് മുതൽ ഐപിഎസ് ഓഫീസർമാർക്ക് കേന്ദ്രത്തിലെ ഐജി/തുല്യ പദവിയിലേക്കുള്ള എമ്പാനൽമെന്റിന്,എസ്പി /ഡി ഐ ജി അല്ലെങ്കിൽ തുല്യ നിലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ കേന്ദ്ര സേവനപരിചയം നിർബന്ധമായിരിക്കും.” എന്നാണ് വ്യക്തമാക്കുന്നത്.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) ഓഫീസർമാർക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ സമാനമായ അനുഭവപരിചയം നിർബന്ധമായിരുന്നു. എന്നാൽ കേന്ദ്ര സായുധ പോലീസ് സേനകളിലും മറ്റ് കേന്ദ്രസ്ഥാപനങ്ങളിലുമുള്ള ഐജി തലത്തിലുള്ള സ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഐപിഎസ് ഓഫീസർമാർക്ക് ഇത്തരം നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നില്ല.
കേന്ദ്രത്തിലെ മുതിർന്ന പോലീസ് നേതൃത്വത്തിന് പ്രവർത്തനപരമായ കാര്യക്ഷമത വർധിപ്പിക്കാൻ വേണ്ടി എന്ന പേരിലാണ് ഉത്തരവ്.
2011 ബാച്ചിലെയും അതിനുശേഷമുള്ള ബാച്ചിലെയും ഉദ്യോഗസ്ഥർക്ക് ഐജി ലെവൽ പോസ്റ്റിംഗുകൾക്ക് അർഹതയായിട്ടില്ല. പുതിയ നിയമം നിലവിലെ ഐജി എംപാനൽമെന്റിലോ ഐജി ലെവലിലെ നിലവിലുള്ള ഒഴിവുകളിലോ ഉടനടി സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഭാവിയിൽ മുതിർന്ന ലെവൽ ഉത്തരവാദിത്തങ്ങൾ ലഭിക്കണമെങ്കിൽ കേന്ദ്ര സര്‍ക്കാരിന് കീഴിൽ ഔദ്യോഗിക തലത്തിൽ പരിശീലനം ലഭിച്ചിവരായിരിക്കണം എന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും പോലീസ് ഡയറക്ടർ ജനറൽമാർക്കും അയച്ചിട്ടുണ്ട്.










0 comments