print edition സോണിയക്കും രാഹുലിനും വാധ്രയ്‌ക്കെതിരായ കേസുകള്‍: കേന്ദ്ര ഏജൻസികൾക്ക് മെല്ലെപ്പോക്ക്

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ,റോബർട്ട് വാധ്ര

സ്വന്തം ലേഖകൻ
Published on Apr 05, 2026, 12:15 AM | 1 min read
ന്യൂഡൽഹി: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയ്‌ക്കെതിരായ ഭൂമിയിടപാട് കേസുകളിൽ കേന്ദ്ര ഏജൻസികൾക്ക് മെല്ലെപ്പോക്ക്. പ്രിയങ്കാ ഗാന്ധി ഉൾപ്പെട്ട ഭൂമിയിടപാട് കേസിലും സ്ഥിതി സമാനം. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതിസ്ഥാനത്തുള്ള നാഷണൽ ഹെറാൾഡ് അഴിമതി കേസും എങ്ങുമെത്തില്ല. കോൺഗ്രസ് ഉന്നത നേതൃത്വവും ബിജെപിയുമായുള്ള ധാരണ തന്നെയാണ് തട്ടിപ്പ് കേസുകൾ ഇഴഞ്ഞുനീങ്ങുന്നതിന് കാരണം.
പാർലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ചായസൽക്കാരത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. മോദിയുമായി സൗഹൃദം പങ്കിട്ട പ്രിയങ്ക അദ്ദേഹത്തിന്റെ വിദേശ യാത്രകളെക്കുറിച്ച് പ്രത്യേകം ചോദിച്ചറിയുകയും ചെയ്‌തു. എന്നാൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെ കുറിച്ചോ സർക്കാരിന്റെ മറ്റ് ജനദ്രോഹ നടപടിക്കുറിച്ചോ ഒരു സംസാരവുമുണ്ടായില്ല.
എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരായി കേരളത്തിലെ എംപിമാർ പാർലമെന്റിൽ നടത്തിയ പ്രതിഷേധത്തിൽനിന്നും പ്രിയങ്ക വിട്ടുനിന്നു. നാഷണൽ ഹെറാൾഡ് കേസും വാധ്രയ്‌ക്കെതിരായ ഒട്ടനവധി തട്ടിപ്പ് കേസുകളും കേന്ദ്രഏജൻസികൾ അന്വേഷിക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുമായി സൗഹൃദം പങ്കിട്ട് കുശലസംഭാഷണത്തിന് പ്രിയങ്ക മുതിർന്നത്. ഹരിയാന ഗുരുഗ്രാമിൽ നടത്തിയ 58 കോടി രൂപയുടെ ഭൂമിയിടപാട് കേസാണ് വാധ്രയ്‌ക്കെതിരെ മുഖ്യമായും നിലനിൽക്കുന്നത്. ഇൗ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പാർലമെന്റിൽ പ്രിയങ്ക മോദിയെ കണ്ടത്. സോണിയയും രാഹുലും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസും ഇൗ ഘട്ടത്തിൽ കോടതിയുടെ സജീവ പരിഗണനയിലായിരുന്നു. വാധ്രയ്‌ക്കും സോണിയ്‌ക്കും രാഹുലിനുമെതിരായ കേസുകളുടെ അട്ടിമറി കൂടി ലക്ഷ്യമിട്ടാണോ പ്രിയങ്കയുടെ പെട്ടെന്നുള്ള മോദി ‘സൗഹൃദ’മെന്ന സംശയം ശക്തമാണ്. രാജ്യത്തെ കോടിക്കണക്കിന് ദരിദ്രഗ്രാമീണരുടെ ആശ്രയമായിരുന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന് പിന്നാലെ മോദിയുമായി പ്രിയങ്ക എന്തിന് സൗഹൃദം പങ്കിട്ടെന്ന ചോദ്യത്തിന് കോൺഗ്രസ് ഇനിയും മറുപടി നൽകിയിട്ടില്ല.










0 comments