print edition ഇന്ധനക്ഷാമമില്ലെന്ന നിലപാടിൽ കേന്ദ്രം; വലഞ്ഞ് ജനം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും എൽപിജി ക്ഷാമവും പമ്പുകളിൽ പെട്രോൾ – ഡീസൽ ക്ഷാമവും നേരിടുമ്പോഴും ഇന്ധന ക്ഷാമമില്ലെന്ന നിലപാടിൽ പെട്രോളിയം മന്ത്രാലയവും പൊതുമേഖലാ എണ്ണവിതരണ കമ്പനികളും.
എൽപിജി വിതരണവും പമ്പുകളിലേക്കുള്ള പെട്രോൾ – ഡീസൽ വിതരണവും തടസ്സമില്ലാതെ തുടരുന്നതായി പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥരും പൊതുമേഖലാ എണ്ണക്കമ്പനികളും അവകാശപ്പെട്ടു.
പശ്‌ചിമേഷ്യൻ സംഘർഷം ഉൗർജമേഖലയിൽ സൃഷ്‍ടിച്ചിട്ടുള്ള പ്രതിസന്ധിയെ കുറിച്ച് വിശദീകരിക്കാൻ ദിവസേന നടത്തുന്ന വാർത്താസമ്മേളനത്തിലാണ് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്.
രാജസ്ഥാൻ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പെട്രോൾ– ഡീസൽ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലൂടെയാണ് എണ്ണക്കമ്പനികൾ ഇന്ധന പ്രതിസന്ധിയില്ലെന്ന അവകാശവാദം നടത്തിയത്.
റഷ്യൻ ക്രൂഡ് ഓയിൽ തടസ്സമില്ലാതെ എത്തുന്നുണ്ടെന്നും അതുകൊണ്ട് എണ്ണക്കമ്പനികൾക്ക് ആവശ്യമായ അളവിൽ ക്രൂഡ് ഓയിൽ ഇപ്പോഴും ലഭ്യമാക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യമെങ്ങും പമ്പുകളിലേക്ക് ആവശ്യത്തിന് പെട്രോളും ഡീസലും എത്തിക്കുന്നുണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും അവകാശപ്പെട്ടു.
എന്നാൽ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പുരിൽ എൽപിജി സിലിണ്ടറുകൾക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന്റെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. രാത്രിയിലടക്കം സിലിണ്ടറുകളുമായി ജനങ്ങൾ റോഡിൽ കാത്തിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു.
ദിവസങ്ങളോളം വരിനിന്നിട്ടും സിലിണ്ടർ കിട്ടാത്ത സ്ഥിതിയാണെന്ന് ജനങ്ങൾ പറയുന്നു. 45 ഡിഗ്രി വരെയെത്തിയ കൊടുംചൂടിലാണ് റോഡിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്.









0 comments